ഒറ്റപ്പാലം : എല്ലാ ക്ലാസ് മുറികളും പ്ലാസ്റ്റർ ചെയ്യണമെന്നും ഇല്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നും ബാലാവകാശ കമ്മിഷൻ അംഗം കെ. നസീർ ഉത്തരവിട്ടത് നവംബർ അഞ്ചിന്. അതിനു കാരണമായതോ സഹ്‌ലയ്ക്കുണ്ടായ ഭീകരാനുഭവം! ഒറ്റപ്പാലം ചുനങ്ങാട് പിലാത്തറ എസ്ഡിവിഎംഎൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരി സഹ്‌ലയ്ക്കുണ്ടായ ഭീകരാനുഭവമാണ് ഉത്തരവിലേക്കു നയിച്ചത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 27നായിരുന്നു സംഭവം. ഉച്ചഭക്ഷണത്തിനുശേഷം ക്ലാസ് തുടങ്ങിയ നേരത്താണു നിഹാൽ എന്ന കുട്ടിയുടെ തലയിൽ മേൽക്കൂരയിൽനിന്നു പാമ്പു വീണത്. സഹപാഠികളുടെ നിലവിളി ഉയർന്ന വേഗത്തിൽ തന്നെ നിഹാൽ, തലയിൽ വീണതിനെ കൈകൊണ്ടു തട്ടിമാറ്റി. ഇതു തെറിച്ചു വീണതു സഹ്‌ലയുടെ കാലിലേക്ക്. കാലിൽ ചുറ്റിയ പാമ്പിനെ നിലവിളിയോടെ കുടഞ്ഞെറിഞ്ഞു. ക്ലാസ് മുറിയിൽ കുട്ടികളുടെ കൂട്ടനിലവിളി. സഹ്‍ല അടിമുടി വിറച്ചു.
വിവരമറിഞ്ഞു വീട്ടുകാർ സ്കൂളിൽ ഓടിയെത്തുമ്പോൾ തളർന്നിരിക്കുകയാണു കുട്ടി. മുറിവൊന്നും കണ്ടില്ലെങ്കിലും ആശുപത്രിയിലെത്തിച്ച് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തി.
സഹ്‌ലയുടെ അനുഭവം മാതൃപിതാവ് പാലക്കവളപ്പിൽ അബ്ദുൽ ഖാദർ ബാലാവകാശ കമ്മിഷനിൽ മുന്നിലെത്തിച്ചപ്പോഴാണു സുരക്ഷ ഉറപ്പാക്കാൻ ഉത്തരവിറക്കിയത്. പിലാത്തറ കുളത്തിങ്ങൽ ഹാഷിം–അഫ്സത്ത് ദമ്പതികളുടെ മകളാണു സഹ്‍ല.