ദില്ലി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി നാളെ ആര്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വിഷയത്തില്‍ രൂക്ഷ പ്രതികരണവുമായി മകള്‍ ഷര്‍മിസ്ത മുഖര്‍ജി. തുടര്‍ ട്വീറ്റുകളിലായാണ് അവര്‍ നിലപാട് വ്യക്തമാക്കിയത്. നാഗ്പൂരിലേക്ക് പോകുന്നത് ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ സഹായിക്കുമെന്നും അത് അവര്‍ക്ക് വിശ്വസിപ്പിക്കാന്‍ സാധിക്കുമെന്നും ഷര്‍മിസ്ത പറയുന്നു. ഇത് ഒരു തുടക്കമാണെന്നും പ്രണബിനോട് മകള്‍ ഉപദേശിക്കുന്നുണ്ട്.
നേരത്തേ, ബിജെപിയുടെ വൃത്തിക്കെട്ട തന്ത്രങ്ങള്‍ മനസിലാക്കണമെന്നും ഷര്‍മിസ്ത ട്വിറ്റ് ചെയ്യുന്നു. താങ്കള്‍ പരിപാടിയില്‍ പങ്കെടുത്ത് അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുമെന്ന് ആര്‍എസ്എസ് പോലും കരുതുന്നില്ല. താങ്കളുടെ പ്രസംഗം മറക്കപ്പെടും. എന്നാല്‍, പ്രസംഗിക്കുന്നതിന്‍റെ ചിത്രങ്ങള്‍ വ്യാജ പ്രസ്താവനകള്‍ സഹിതം പ്രചരിക്കപ്പെടും. താന്‍ ബിജെപിയില്‍ ചേരുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഷര്‍മിസ്ത കുറിച്ചു. ഇതിനിടെ ആര്‍എസ്എസ് പരിപാടിയിൽ പങ്കെടുക്കാനായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജി നാഗ്പൂരിലെത്തി.
ആർഎസ്എസ് ആസ്ഥാനത്ത് നാളെ നടക്കുന്ന അവസാന വർഷ സംഘ ശിക്ഷ വർഗ് പാസിങ് ഔട്ട് പരിപാടിയിലാണ് പ്രണബ് മുഖർജി പങ്കെടുക്കുന്നത്. ആർഎസ്എസിന്‍റെ പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളുയര്‍ത്തിയ വിമർശനങ്ങക്ക് നാളെ മറുപടി പറയും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.