കൊച്ചി: ഗുരുതര രോഗമുണ്ടെന്ന് പറയുന്ന ശിവശങ്കര്‍ ഒരു 'സിക്ക് ലീവ്' പോലും എടുക്കാത്തത് എന്താണെന്ന് കോടതി. രോഗമുണ്ടെന്ന് മെഡിക്കൽ രേഖകളിലും വ്യക്തമല്ല. ശിവശങ്കർ പദവി ഉപയോഗിച്ച് സ്വർണക്കടത്തിൽ പങ്കാളിയായതിന് തെളിവുണ്ടെന്ന് കോടതി വ്യക്തമാക്കി. ശിവശങ്കറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള എസിജെഎം കോടതിയുടെ ഉത്തരവിലാണ് ഈ പരാമർശം.
കൂട്ടുപ്രതികളും ശിവശങ്കറിനെതിരെ ശക്തമായ മൊഴി നല്‍കിയതും ജാമ്യാപേക്ഷ തള്ളാന്‍ കാരണമായി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവിയുള്‍പ്പെടെ ദുരുപയോഗം ചെയ്തു. ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ട്. സ്വപ്ന, സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജീവനും ഭീഷണിയാകും. ശിവശങ്കര്‍ ഇപ്പോഴും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം 60 ദിവസത്തിനകം കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ സ്വാഭാവിക ജാമ്യം ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കക്ഷിക്കെതിരെ ഒരു തെളിവും കസ്റ്റംസിനു ലഭിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ അഭ്യര്‍ഥിച്ചു.