ഡല്‍ഹി: രാജ്യത്ത് രോഗവ്യാപനം അതിരൂക്ഷമായി വർദ്ധിക്കുമ്പോൾ തലസ്ഥാന നഗരിയിലെ സ്ഥിതിയും ആശങ്കാജനകമാണ്. ആഭ്യന്തരമന്ത്രി അമിത് ഷാ, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തുടങ്ങിയവർക്ക് കൊവിഡ് ബാധിച്ചു. മന്ത്രിമാരും ജനപ്രതിനിധികളും ഉന്നതോദ്യോഗസ്ഥരും രോഗബാധ ഉണ്ടാകുവാനുള്ള സാദ്ധ്യതകളിൽ ഭയന്നിരിക്കയാണ്.
യുദ്ധകാലത്തും കലാപങ്ങളുടെ സമയത്തു പോലും തലസ്ഥാനനഗരി ഇതുപോലെ പേടിച്ചിട്ടില്ലെന്നാണ് ശിവസേനയുടെ മുഖപത്രമായ സാമ്‌നയുടെ എക്സിക്യൂട്ടീവ് എഡിറ്ററും പാർട്ടി നേതാവുമായ സഞ്ജയ് റാവുത്ത് പ്രതികരിച്ചത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാഭിജി പപ്പടം കഴിച്ചാല്‍ മതിയെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ് വാൾ പറഞ്ഞതിനെ പരാമർശിച്ചായിരുന്നു പാർട്ടിയുടെ മുഖപത്രത്തിൽ പ്രതിപാദിച്ചത്. ആത്മനിര്‍ഭരമായ ഭാരതം പ്രസംഗത്തിൽ ഒതുങ്ങുമ്പോൾ സ്വാശ്രയത്തം എന്താണെന്ന് റഷ്യ കാണിച്ചു തന്നുവെന്നും സഞ്ജയ് റൗത് ചൂണ്ടിക്കാട്ടി. ഇന്ത്യ ഇപ്പോഴും ഭാഭാജി പപ്പടത്തിൽ കുടുങ്ങി കിടക്കുകയാണെന്നും ശിവസേന എം പി പരിഹസിച്ചു.
അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജാചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി രാം ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് തലവൻ മഹന്ത് നൃത്യ ഗോപാൽ ദാസുമായി വേദി പങ്കിട്ടിരുന്നു. മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വയം സമ്പർക്ക വിലക്കിൽ പ്രവേശിക്കാത്തതിനെയും സഞ്ജയ് റൗത് ചോദ്യം ചെയ്തു.