തൃശൂര്‍ : അവിനാശി കെഎസ്ആർടിസി ബസ് അപകടത്തിന്റെ മരവിപ്പിൽ നിന്ന് കേരളം പുറത്തു കടന്നിട്ടില്ല. പൊലിഞ്ഞു പോയ ഓരോരുത്തർക്കും ഹൃദയം നുറുങ്ങുന്ന വിങ്ങലോടെയാണ് പ്രിയപ്പെട്ടവർ വിട നൽകുന്നത്. സ്നിജോയെ സംബന്ധിച്ച് വിവാഹം കഴിഞ്ഞ് ഒരുമാസം തികയുമ്പോഴേക്കും പ്രിയപ്പെട്ടവളെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ പൊള്ളലാണ് ഹൃദയത്തിൽ.
മധുവിധുവിന്റെ സന്തോഷം അവസാനിക്കും മുമ്പേ സ്നിജോയെ തനിച്ചാക്കി അനു പോയി. വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിടുമ്പോള്‍ ദുരന്തം അനുവിന്റെ ജീവന്‍ കവര്‍ന്നത് പ്രിയപ്പെട്ട ആർക്കും വിശ്വസിക്കുവാനായിട്ടില്ല.
ബംഗളൂരുവില്‍ ഒപ്റ്റം മെഡിക്കല്‍ സെന്ററില്‍ ഹാര്‍ട്ട് സര്‍ജറി വിഭാഗത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന അനു, ഞായറാഴ്ച ഗള്‍ഫിലേക്ക് പോകുന്ന സ്നിജോയെ യാത്രയാക്കാന്‍ വേണ്ടി നാട്ടിലേക്ക് വരുന്ന വഴിയായിരുന്നു അപകടത്തിന്റെ രൂപത്തിൽ മരണം പതുങ്ങിയിരുന്നത്.
എരുമപ്പെട്ടി വാഴപ്പിള്ളി ജോസ് – ലിസി ദമ്പതികളുടെ മകനായ സ്നിജോ എയ്യാല്‍ കൊള്ളന്നൂര്‍ വര്‍ഗീസ് – മര്‍ഗലി ദമ്പതികളുടെ മകളായ അനുവിന് ജനുവരി 19ന് ആണ് മിന്ന് ചാര്‍ത്തിയത്. ഖത്തറില്‍ ജോലിനോക്കുകയാണ് സ്നിജോ.
ലീവ് ഇല്ലാതിരുന്നതിനാല്‍ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം അനു ബംഗളൂരുവിലേക്ക് പോയി. തുടര്‍ന്ന് ഫെബ്രുവരി രണ്ടാം തീയതി തിരുഹൃദയ പള്ളി പെരുന്നാളിന് തിരിച്ചെത്തി. തുടര്‍ന്ന് പെരുന്നാളിന്റെ ഭാഗമായി നടന്ന ആഘോഷങ്ങളിലും മറ്റ് കുടുംബ സത്കാരങ്ങളിലും ഇരുവരും പങ്കെടുത്തു. പിന്നീട് നാലാം തീയതി മധുവിധു ആഘോഷിക്കാന്‍ വേണ്ടി ഡല്‍ഹിയിലേക്ക് പോയി. നാല് ദിവസത്തിന് ശേഷം ഇരുവരും ബംഗളൂരുവിലേക്ക് മടങ്ങി.
ഒമ്പതാം തീയതി അനു ജോലിയില്‍ പ്രവേശിച്ചു. ബംഗളൂരുവില്‍ അനുവിന് ഒപ്പം ഒരാഴ്ച സ്നിജോയും ഉണ്ടായിരുന്നു. 17ന് നാട്ടിലേക്ക് മടങ്ങിയ സ്നിജോയ്ക്കൊപ്പം അനുവിന് തിരിക്കാനായില്ല. കമ്പനി അവധി അനുവദിച്ചത് വ്യാഴാഴ്ചയായിരുന്നു. ബുധനാഴ്ചത്തെ ഡ്യൂട്ടിയും നോക്കിയാണ് രാത്രി ഒമ്പത് മണിയോടെ അനു കെ എസ് ആര്‍ ടി സിയില്‍ കയറിയത്.
പ്രിയപ്പെട്ടവളെ കൊണ്ടുവരാന്‍ സ്നിജോ കാറുമായി പുലര്‍ച്ചെ 3.30 ന് തന്നെ തൃശൂര്‍ കെ. എസ്. ആര്‍ .ടി. സി സ്റ്റാന്‍ഡില്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. വരേണ്ട സമയം കഴിഞ്ഞിട്ടും ബസ് എത്താത്തതിനാൽ ഫോണില്‍ വിളിച്ചു. എന്നാല്‍ അനു എടുത്തില്ല. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ആണ് അപകട വിവരം പൊലീസ് അറിയിക്കുന്നത്.
അനുവിന് പരിക്ക് പറ്റിയിട്ടേ ഉള്ളു എന്നും പെട്ടെന്ന് വരും എന്നും ആയിരുന്നു അറിയിച്ചത്. ബന്ധുക്കളോടൊപ്പം സ്നിജോ അപകടം നടന്ന തിരുപ്പൂര്‍ അവിനാശിയിലേക്ക് യാത്ര തിരിച്ചു. എന്നാല്‍ തിരുപ്പൂരിലെ ആശുപത്രിയില്‍ എത്തിയ സ്നിജോ കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരമാണ്. അനുവിനെയും ഖത്തറിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സ്നിജോ.