അടിമാലി : കാറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വീട്ടമ്മയെത്തേടി മകനെത്തി. അടിമാലി പൊലീസ് സ്റ്റേഷനിലാണ് അമ്മയെത്തേടി മകൻ മഞ്ജിത്ത് എത്തിയത്. മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്ന് മഞ്ജിത്ത് പറഞ്ഞു.
വയനാട് മാനന്തവാടി വെൺമണി കമ്പെട്ടി വലിയ വേലിക്കകത്ത് മാത്യുവിന്റെ ഭാര്യ ലൈലാ മണിയെയാണ് (53) വ്യാഴാഴ്ച രാവിലെ 11 ന് അടിമാലി–കുമളി ദേശീയപാതയിൽ അടിമാലി പൊലീസ് സ്റ്റേഷനു സമീപം അവശനിലയിൽ കാറിൽ കണ്ടെത്തിയത്.
ബുധനാഴ്ച രാത്രി തന്നെ കാറിൽ ഉപേക്ഷിച്ച് ഭർത്താവ് കടന്നതാണെന്ന് ലൈലാ മണി പറഞ്ഞു. ഒന്നര ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെയാണ് ലൈലാ മണി കാറിനുള്ളിൽ കഴിച്ചുകൂട്ടിയത്. അവശയായ വീട്ടമ്മയെ പൊലീസിന്റെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവർ ദീപുവാണ് ആശുപത്രിയിൽ എത്തിച്ചത്.
നാലു വർഷം മുൻപുണ്ടായ രോഗത്തെ തുടർന്ന് ലൈലാ മണിയുടെ ശരീരം തളർന്നിരുന്നു. പരസഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ കഴിയില്ല. സംസാരശേഷിയും കുറവാണെന്ന് ഇവർ പൊലീസിനു മൊഴി നൽകി.
മാനന്തവാടിക്കു സമീപം 6 സെന്റ് സ്ഥലവും വീടും ഉണ്ടെന്നും രണ്ടു മക്കളാണ് തനിക്കുള്ളതെന്നും ഇവർ പൊലീസിനോടു പറഞ്ഞിരുന്നു. ഇതിൽ കട്ടപ്പന ഇരട്ടയാറിൽ താമസിക്കുന്ന മഞ്ജിത്താണ് ഇപ്പോൾ ലൈലാമണിയെ തേടി എത്തിയത്. മൂന്നു ദിവസം മുൻപ് മഞ്ജിത്തിന്റെ വീട്ടിൽ പോകാമെന്നു പറഞ്ഞാണ് മാത്യു വയനാട്ടിൽനിന്ന് തന്നെ കൂട്ടിക്കൊണ്ടു വന്നതെന്ന് ലൈലാ മണി പൊലീസിനു മൊഴി നൽകിയിരുന്നു.