തിരുവനന്തപുരം: സിവില്‍ പോലീസ് ഓഫീസറായ സൗമ്യയെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തമായിട്ടില്ല.
എന്നാല്‍ വാര്‍ത്ത എത്തിയതിന് പിന്നാലെ സൗമ്യയെ ക്രൂരമായി അപഹസിച്ചുകൊണ്ടുള്ള പല പ്രതികരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു. ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടു നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘സൗമ്യയും അജാസും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നതിനെ വളരെ വികലമായ രീതിയില്‍ ആണ് ചിലര്‍ പരിഹസിക്കുന്നത്. ഒരു പരിചയവുമില്ലാത്ത ആളുകളുടെ കിടപ്പറയിലെ കാര്യങ്ങള്‍ വരെ എത്ര ഉറപ്പോടെയാണ് പ്രവചിക്കുന്നത് . ഇതാണ് ശരാശരി മലയാളിയുടെ മനോഭാവം.പെണ്ണിനെ പ്രതിസ്ഥാനത്തുനിര്‍ത്താന്‍ ഒരവസരം നോക്കിയിരിക്കുകയാണ് കപടസദാചാരവാദികള്‍ എന്നാണ് സന്ദീപ് ദാസ് എന്ന ആൾ കുറിച്ചത് .
അവര്‍ക്കിടയില്‍ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാന്‍ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേര്‍ഷന്‍ കേള്‍ക്കാനുള്ള അവസരം നമുക്കില്ല.അത് കേള്‍ക്കാനായാല്‍ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറിപ്പോയേക്കാം.ആണിനും പെണ്ണിനും എല്ലാക്കാലത്തും സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ല എന്ന പിന്തിരിപ്പന്‍ സന്ദേശം പങ്കുവെയ്ക്കുന്ന സിനിമകള്‍ ഇവിടെ തകര്‍ത്തോടിയിട്ടുണ്ട്. അവനും അവളും സ്‌നേഹത്തോടെ പരസ്പരം പെരുമാറിയാല്‍, അതിനെ ‘വഴിവിട്ട’ ബന്ധമായി വ്യാഖ്യാനിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്.
കൊലചെയ്യപ്പെട്ട സൗമ്യയും കൊലപാതകിയായ അജാസും സുഹൃത്തുക്കളായിരുന്നിരിക്കാം. പ്രണയമെന്ന് മറ്റുള്ളവര്‍ തെറ്റിദ്ധരിക്കും വിധമുള്ള ഗാഢമായ സൗഹൃദം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നിരിക്കാം. അജാസ് ഒരു നല്ല മനുഷ്യനല്ലെന്ന് മനസ്സിലായപ്പോള്‍ സൗമ്യ അടുപ്പത്തിന് ഫുള്‍സ്റ്റോപ്പിട്ടതാകാം.
അതല്ലെങ്കില്‍ സൗമ്യയുടെ സൗഹൃദത്തെ അജാസ് പ്രണയമായി തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. അവര്‍ക്കിടയില്‍ സംഭവിച്ചത് എന്തുതന്നെയാണെങ്കിലും, അത് പറയാന്‍ സൗമ്യ ജീവിച്ചിരിപ്പില്ല. സൗമ്യയുടെ വേര്‍ഷന്‍ കേള്‍ക്കാനുള്ള അവസരം നമുക്കില്ല. അത് കേള്‍ക്കാനായാല്‍ ഈ കഥയുടെ സ്വഭാവം തന്നെ മൊത്തത്തില്‍ മാറിപ്പോയേക്കാം.-സന്ദീപ് കുറിച്ചു.