തിരുവനന്തപുരം: ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി ആര്‍.സുകേശനെ ക്രൈംബ്രാഞ്ച് കേസില്‍ നിന്ന് കുറ്റവിമുക്തനാക്കി 2016ലെ ഐപിഎസ് നിര്‍ദേശ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കി. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ശനിയാഴ്ചയാണ് ഉന്നത സംഘം പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. അതേസമയം, മൂന്നു പേരെ കൂടി കേസില്‍ നിന്നൊഴിവാക്കി ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് ശുദ്ധീകരിക്കേണ്ടതിനാല്‍ പട്ടിക കേന്ദ്രത്തിലേക്കയച്ചിട്ടില്ല.
2016ലെ 13 ഒഴിവുകളില്‍ 33 പേരുടെ പട്ടികയാണു പൊലീസ് ആസ്ഥാനത്തു തയാറാക്കിയത്. ഇതില്‍, സീനിയോറിറ്റിയിലുള്ള ഒരു ഉദ്യോഗസ്ഥന്‍ സ്വയം വിരമിച്ചതിനാല്‍ പട്ടിക 32 ആയി. ഇതിലാണു എസ്പി: സുകേശനും ഉള്‍പ്പെട്ടത്.
എന്നാല്‍, ബാര്‍ കോഴക്കേസിലെ ഗൂഢാലോചനയില്‍ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തതിനാല്‍ ഇദ്ദേഹത്തിന് ഐപിഎസ് ലഭിക്കില്ലെന്നു വ്യക്തമായതോടെ ആ കേസ് ഉടന്‍ തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു.
തുടര്‍ന്നാണു ബാര്‍ ഹോട്ടലുടമ ബിജു രമേശും സുകേശനും ഉള്‍പ്പെട്ട ക്രൈംബ്രാഞ്ച് കേസ് തെളിവില്ലെന്ന കാരണത്താല്‍ എഴുതിത്തള്ളിയത്. ബാര്‍ കേസില്‍ ബിജു രമേശും സുകേശനും ഗൂഢാലോചന നടത്തിയോയെന്ന് അന്വേഷിക്കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിയാണ് ഉത്തരവിട്ടത്. തുടര്‍ന്ന്, സര്‍ക്കാര്‍ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചു. ഉരുട്ടിക്കൊലക്കേസ്, സമ്പത്ത് വധക്കേസ് എന്നിവയിലെ പ്രതികളും മറ്റൊരു കേസില്‍ കോടതി ശിക്ഷിച്ച എസ്പിയും പട്ടികയിലുണ്ട്.
ഇവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ യോഗത്തിലെ ചര്‍ച്ച. 2015ലെ പട്ടിക ഒരു മാസം മുന്‍പ് കേന്ദ്രത്തിലേക്കയച്ചിരുന്നു. എന്നാല്‍, അതില്‍ വ്യക്തത തേടി കേന്ദ്രസര്‍ക്കാര്‍ മടക്കി. തിരുത്തലോടെ വീണ്ടും നല്‍കിയിരിക്കുകയാണ്. 2015ല്‍ നാലും 2016ല്‍ പതിമൂന്നും ഐപിഎസ് ഒഴിവുകളാണു കേരളത്തിനുള്ളത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും ഐപിഎസ് ലഭിക്കേണ്ടവരുടെ പട്ടിക വളരെ നേരത്തേ നല്‍കി ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് നേടിക്കൊടുത്തിരുന്നു.
കേരളത്തില്‍ ഐഎഎസ്, ഐഎഫ്എസ് ഒഴിവുകളിലേക്ക് അര്‍ഹരായവരുടെ പട്ടിക നേരത്തേ തന്നെ അയച്ചു. അതിനാല്‍, പൊലീസ് ആസ്ഥാനത്തുനിന്ന് ആഭ്യന്തര വകുപ്പിലേക്കു കഴിഞ്ഞ മേയില്‍ അയച്ച 2015, 2016 വര്‍ഷങ്ങളിലെ പട്ടിക വീണ്ടും ഡിജിപിക്കു മടക്കി അയച്ചിരുന്നു.
പട്ടികയിലുള്‍പ്പെട്ട പല എസ്പിമാരുടെയും വകുപ്പുതല അന്വേഷണവും നടപടിയുമെല്ലാം മിന്നല്‍ വേഗത്തില്‍ അവിടെ പൂര്‍ത്തിയാക്കി. എല്ലാവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടും ശരിയാക്കി. അതിനിടെ, 2015ലെ പട്ടികയിലുള്‍പ്പെട്ട ചില എസ്പിമാര്‍ കോടതിയെ സമീപിച്ചു. അതോടെ, 2015ലെ ഒഴിവുള്ള നാലു തസ്തികകളിലേക്കു 12 എസ്പിമാരുടെ പട്ടിക കേന്ദ്രത്തിലേക്ക് അയച്ചു.