കൊച്ചി: സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടയ്ക്കുമെന്നും ആലുവ നഗരസഭയിലെ 13 വാര്‍ഡുകളും മരട് മുന്‍സിപ്പാലിറ്റിയിലെ നാലാം ഡിവിഷനും കണ്ടെയ്ന്‍മെന്റ് സോണുകളാക്കുമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടയ്ക്കും. വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്പക്കര മാര്‍ക്കറ്റ് എന്നിവ അടയ്ക്കും. എറണാകുളം മാര്‍ക്കറ്റ് ഉടന്‍ തുറക്കില്ല. മരട് മാര്‍ക്കറ്റ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് മാത്രമേ പ്രവര്‍ത്തിക്കു. ജില്ല പൂര്‍ണമായും അടച്ചിടേണ്ട അവസ്ഥ നിലവില്‍ ഇല്ലെന്നും പക്ഷെ സ്ഥിതി ഗൗരവത്തോടെ കാണാണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ രോഗ ഉറവിടം കണ്ടെത്തുന്നതിനായി പ്രത്യേക മെഡിക്കൽ സംഘത്തെ ചുമതലപ്പെടുത്തിയതായി കളക്ടർ എസ്.സുഹാസ് പറഞ്ഞു. ഹൃദ്രോഗ ചികിത്സയിലിരുന്ന രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചെങ്കിലും എറണാകുളം ജനറൽ ആശുപത്രിയിലെ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെന്നും കളക്ടർ പറഞ്ഞു.