Advertisment

28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയയ്ക്ക്‌ നീതി; ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ വിധിക്കും; കോടതിയ്ക്ക് നന്ദിയെന്ന് അഭയയുടെ സഹോദരന്‍, ദൈവത്തിന് നന്ദി പറഞ്ഞ് കുടുംബം !

New Update

തിരുവനന്തപുരം: 28 വര്‍ഷത്തിനു ശേഷം സിസ്റ്റര്‍ അഭയയ്ക്ക്‌ നീതിയുമായി തിരുവനന്തപുരം സിബിഐ കോടതി. ഫാദര്‍ തോമസ് കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് കോടതി വിധി പ്രസ്താവത്തിലൂടെ വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും. 28 വര്‍ഷത്തിനു ശേഷം സഹോദരിയ്ക്ക് നീതി വിധിച്ച കോടതിയ്ക്ക നന്ദി പറഞ്ഞ് അഭയയുടെ സഹോദരന്‍ ബിജു ജോസഫ് രംഗത്തെത്തി.

Advertisment

publive-image

ഏറെ നാളത്തെ വ്യവഹാരത്തിനു ശേഷം ഒരു വർഷവും മൂന്നര മാസവും കൊണ്ടു വിചാരണ പൂർത്തിയാക്കിയാണ് തിരുവനന്തപുരം സിബിഐ കോടതി ഇന്നു വിധി പറയുന്നത്. ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയുമാണ് കേസിലെ പ്രതികൾ. പ്രതികൾ ലൈംഗിക ബന്ധത്തിലേർപ്പെട്ടത് കണ്ട അഭയയെ തലയ്ക്ക് കോടാലി കൊണ്ടു അടിച്ചു കൊലപ്പെടുത്തി മൃതദേഹം കിണറ്റിൽ തള്ളിയെന്നാണ് സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയ ഉത്തരം.

അന്വേഷിച്ചവര്‍ ആത്മഹത്യ ചെയ്ത, സംശയിച്ച് ചോദ്യം ചെയ്തവരെ കാണാതായ, തെളിവുകള്‍ അട്ടിമറിക്കപ്പെട്ട, രഹസ്യമൊഴി നൽകിയ സാക്ഷികൾ അടക്കം കൂറുമാറിയ കേസാണിത്.

അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ കോൺവെന്റിൽ മോഷണത്തിനെത്തിയപ്പോൾ പ്രതികളെ കണ്ടെന്ന അടയക്കാരാജുവിന്റെ മൊഴിയും കന്യാകത്വം തെളിയിക്കാൻ സിസ്റ്റർ സെഫി ശസ്ത്രക്രിയ നടത്തിയെന്ന ഫോറൻസിക് സർജൻമാരുടെ മൊഴിയും നിർണായകമായി.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്നു എഴുതി തള്ളിയ കേസിൽ 1993 മാർച്ച് 23നാണ് കോടതി ഉത്തരവിനെ തുടർന്ന് കേസിൽ സി.ബി.ഐ എത്തിയത്. മൂന്നു തവണ സി.ബി.ഐ റിപ്പോർട്ട് തള്ളി പുനരന്വേഷണത്തിനു ഉത്തരവിട്ടു.2008 നവംബർ 19 ന് ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി, ഫാ.ജോസ് പുതുക്കയിൽ എന്നിവരെ അറസ്റ്റു ചെയ്തു.

പിന്നീട് വിടുതൽ ഹർജി പരിഗണിച്ച് തെളിവില്ലെന്നു കാട്ടി ജോസ് പുതൃക്കയലിനെ കേസിൽ നിന്നു ഒഴിവാക്കി. തെളിവു നശിപ്പിച്ചെന്ന പേരിൽ പ്രതി ചേർന്ന ക്രൈംബ്രാഞ്ച് എസ്.പി ,കെ .ടി. മൈക്കിളിനെയും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിചേർക്കാമെന്ന ഉപാധിയോടെ ഹൈക്കോടതി ഒഴിവാക്കി. 49 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിൽ സിബിഐയെ കൊണ്ടു വരുന്നതു മുതൽ ഇന്നത്തെ വിധി വരെ പൊതു പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ നിഴലായി കേസിനൊപ്പം നിന്നു.രാജ്യം ഉറ്റുനോക്കുന്ന വിധിയെത്തുമ്പോൾ കേൾക്കാനായി കേസു മുന്നോട്ടു പോകാൻ പോരാടിയ അഭയയുടെ അച്ഛനും അമ്മയുo ജീവിച്ചിരിപ്പില്ല.2016 ൽ തോമസും ലീലാമ്മയും മരണമടഞ്ഞു.

sr abhaya murder
Advertisment