കോഴിക്കോട് : സിസ്റ്റർ ലൂസിയെ സഭയിൽ നിന്നും പുറത്താക്കി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് കാരക്കാമല സെന്‍റ് മേരീസ് പള്ളി വികാരി ഫാ . സ്റ്റീഫന്‍ കോട്ടക്കല്‍. ഇടവകക്കാരുടെ എതിര്‍പ്പ് പരിഗണിച്ചാണ് കന്യാസ്ത്രീയെ ഇടവക ശുശ്രൂഷകളിലെ പങ്കാളിത്തത്തില്‍ നിന്നും ഒഴിവാക്കിയതെന്നാണ് ഇടവക വികാരിയുടെ വിശദീകരണം.
പുതിയ സാഹചര്യത്തിൽ സിസ്റ്റർ ലൂസി തങ്ങളുടെ മക്കളെ വേദപാഠം പഠിപ്പിക്കേണ്ടന്നും, ഇവരുടെ പക്കൽ നിന്നും വിശുദ്ധ കുർബാന സ്വീകരിക്കാൻ താത്പര്യമില്ലെന്നും ഇടവകയിലെ വിശ്വാസികൾ ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ വികാരിയച്ചനേ നേരിൽ കണ്ട് ആവശ്യപ്പെടുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഈ വിവരം കോൺവെന്റിലെ മദറിനേ വികാരിയച്ചൻ അറിയിച്ചു. സിസ്റ്ററിന്റെ സേവനം ഇനി ഇടവകയിലെ മേൽ ശുശ്രൂഷകളിൽ അവശ്യമില്ല എന്ന ഇടവകക്കാരുടെ വികാരം മദർ സിസ്റ്ററേയും അറിയിക്കുകയായിരുന്നു. ഇതാണ് സംഭവിച്ചതെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വികാരി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.