കിഫ്ബിക്കെതിരെ ബിജെപിക്കാർ നൽകിയ കേസിൽ വാദിക്കുന്നത് കോൺഗ്രസ് നേതാവായ മാത്യു കുഴൽനാടൻ ആയത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളി വെളിവാക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്.
ശരി, അങ്ങനെയെങ്കിൽ ഐസക് ഒരു കാര്യം കൂടി സമ്മതിക്കണം.
ലാവലിൻ കേസിൽ പിണറായി വിജയന് വേണ്ടി വാദിച്ച എം കെ ദാമോദരൻ തന്നെയാണ് ബാർ കോഴ കേസിൽ കെ എം മാണിക്ക് വേണ്ടി വാദിച്ചത്.
ഇതേ ദാമോദരൻ തന്നെയാണ് ലോട്ടറി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിനു വേണ്ടിയും, പാറമട കേസിൽ ക്വാറി മുതലാളിമാർക്ക് വേണ്ടിയും വാദിച്ചത്. ഇതേ ദാമോദരനെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി ആദ്യം നിയമിച്ചത്.
അപ്പോൾ ഇതൊക്കെ മാണിയും ലോട്ടറി മാഫിയയും പാറമടക്കാരുമായി സിപിഎമ്മിനുള്ള ഒത്തുകളിയുടെ തെളിവായി പരിഗണിക്കാമോ ധനമന്ത്രീ ? എന്റെയല്ല, താങ്കളുടെ തന്നെ യുക്തിയാണ് ഞാൻ ഉപയോഗിച്ചത്.
അഭിഭാഷകവൃത്തി എന്നത് ഒരു തൊഴിലാണ്. അതിൽ രാഷ്ട്രീയം കാണരുത്. കുഴൽനാടൻ അദ്ദേഹത്തിന്റെ ജോലി ചെയ്യട്ടെ. അദ്ദേഹത്തെ ബിജെപിക്കാർക്ക് വിശ്വാസം ആണെങ്കിൽ ധനമന്ത്രി ബേജാർ ആകുന്നത് എന്തിന് ? ആണുങ്ങളെ പോലെ കേസ് നേരിടണം.
കോടതി കൈരളി സ്റ്റുഡിയോ അല്ലാത്തതിനാൽ ഇടയ്ക്കുവച്ച് ഇറങ്ങിപ്പോകാൻ കഴിയില്ല. പഴയ ചർച്ച ഓർത്തെന്നേയുള്ളൂ.