ലണ്ടന്‍: ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിന്നൊഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. കുശൽ മെൻഡിസ്, നിരോഷൻ ഡിക്കെല്ല, ധനുഷ്ക ഗുണതിലക എന്നിവരെയാണ് ശ്രീലങ്കയിലേക്ക് തിരിച്ചയച്ചത്. ഇവര്‍ക്ക് സസ്‌പെന്‍ഷനും ലഭിച്ചു.
ഡര്‍ഹാമിലാണ് താരങ്ങള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ചുറ്റിക്കറങ്ങിയത്. ഏറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സിറ്റിയാണ് ഡർഹാം. അതുകൊണ്ടുതന്നെ ഡർഹാമിൽ പോകരുതെന്ന് ലങ്കൻ താരങ്ങൾക്ക് നിർദേശം നൽകിയതാണ്. അതേസമയം കോവിഡ് കേസുകൾ ഇല്ലാത്ത കാർഡിഫിൽ പോകാൻ അനുമതിയും നൽകിയിരുന്നു.
ഡർഹാമിലൂടെ കോവിഡ് നിയന്ത്രണങ്ങളൊന്നുമില്ലാതെ ചുറ്റിക്കറങ്ങുന്ന വൈസ് ക്യാപ്റ്റനായ കുശൽ മെൻഡിസിന്റേയും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ നിരോഷൻ ഡിക്കെല്ലയുടേയും വീഡിയോ ട്വിറ്ററിലൂടെ പുറത്തുവന്നിരുന്നു. ധനുഷ്ക ഗുണതിലക ഈ വീഡിയോയിൽ ഉണ്ടായിരുന്നില്ല. എന്നാൽ ധനുഷ്കയും ബയോ ബബ്ൾ ലംഘിച്ചിരുന്നെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് കണ്ടെത്തുകയായിരുന്നു.