ന്യൂഡല്‍ഹി: ശ്രീലങ്കൻ ക്യാംപിൽ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യ– ശ്രീലങ്ക പരമ്പര 5 ദിവസം നീട്ടിവച്ചു. ഈ മാസം 13നു തുടങ്ങാൻ നിശ്ചയിച്ചിരുന്ന പരമ്പര 18നാകും തുടങ്ങുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണു പരമ്പരയിലുള്ളത്. ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവര്‍, ടീമിന്റെ വീഡിയോ അനലിസ്റ്റായ ജി.ടി നിരോഷന്‍ എന്നിവരാണ് കോവിഡ് ബാധിതരായത്. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വന്നതോടെയാണ് പരമ്പരയുടെ തീയതിയും നീട്ടിയത്.
ഇതനുസരിച്ച് ഏകദന പരമ്പരയിലെ മത്സരങ്ങള്‍ ജൂലായ് 18, 20, 23 തീയതികളില്‍ നടക്കും. ജൂലായ് 25-ന് ട്വന്റി 20 പരമ്പരയും തുടങ്ങും. ജൂലൈ 17നു പരമ്പര തുടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇന്നാണു തീയതിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.