തൃശ്ശൂര്‍: പെരിങ്ങോട്ടുകരയില്‍ ആറ് മാസം മുമ്ബ് നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ അന്തിക്കാട് സ്റ്റേഷനിലെ സിഐക്കും എസ്‌ഐക്കും സസ്‌പെന്‍ഷന്‍. നോര്‍ത്ത് സോണ്‍ ഐജിയുടേതാണ് നടപടി. മുല്ലശ്ശേരി സ്വദേശി ശ്രുതിയെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 6 മാസം മുന്‍പാണ് ശ്രുതി ഭര്‍തൃഗൃഹത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.
നേരത്തെ, കേസ് അന്വേഷണം നടത്തിയ പൊലീസിനെതിരെ ശ്രുതിയുടെ മാതാപിതാക്കള്‍ ആരോപണവുമായി രംഗത്തെത്തിയിരുന്നു. ജനുവരി ആറിന് മരണം സംഭവിച്ച കേസിലെ അന്വേഷണം ഇതുവരെ എവിടെയും എത്തിയിട്ടില്ല. ആദ്യ ഘട്ടത്തില്‍ തന്നെ തെളിവു ശേഖരണത്തിന്‍്റെ കാര്യത്തില്‍ അന്തിക്കാട് പൊലീസിന് വലിയ തോതിലുള്ള വീഴ്ച സംഭവിച്ചിരുന്നു എന്നതാണ് പ്രധാന ആരോപണം.
അതില്‍ തന്നെ, സിഐ പികെ മനോജിനും എസ്‌ഐ കെകെ ജിനേഷിനും വീഴ്ച സംഭവിച്ചു എന്ന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇപ്പോള്‍ കേസ് അന്വേഷണം നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ആറ് മാസം മുന്‍പാണ് മുല്ലശ്ശേരി സ്വദേശി ശ്രുതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശുചിമുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ അറിയിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ശ്രുതിയുടെ കഴുത്തില്‍ ശക്തിയായി ഞെരിച്ചതിന്‍റെ പാടുകളും നെറ്റിയിലും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി.
ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ബന്ധുക്കളുടെ ആരോപണത്തില്‍ വേണ്ടത്ര ഗൗരവത്തില്‍ അന്വേഷണം നടത്താത്തതിനാണ് സിഐ പി കെ മനോജിനെയും, എസ്‌ഐ കെ ജെ ജിനേഷിനെയും സസ്പെന്‍ഡ് ചെയ്തത്.