കോട്ടയം: സംസ്ഥാനത്ത് മാതൃകാപരമായ ഭരണം നടത്തുന്ന കോട്ടയം ജില്ലാ പഞ്ചായത്തിനെ അനാഥത്വത്തിലേക്ക് തള്ളി വിട്ടു ഭരണസ്തംഭനം സൃഷ്ടിക്കുന്നതിനാണ് ജോസഫ് വിഭാഗം പരിശ്രമിക്കുന്നതെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എക്സ്എംഎൽഎ പ്രസ്താവിച്ചു.
S
കോവിഡ് കാലത്ത് ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോട്ടയം ജനറല്‍ ആശുപത്രിയാണ് കോട്ടയം മെഡിക്കല്‍ കോളേജ് കഴിഞ്ഞാല്‍ ജില്ലയിലെ കോവിഡ് ചികിത്സയില്‍ ഏറ്റവും കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റി വരുന്നത്. നിലവില്‍ 9 കോവിഡ് രോഗികള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ദിനംപ്രതി ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചുവരുകയാണ്.
കൂടാതെ പ്രളയം ഉള്‍പ്പടെ ദുരന്ത സൂചനകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളും, മഴക്കാലപൂര്‍വ്വ പ്രതിരോധ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി നടക്കേണ്ട സമയമാണ്.
അതോടൊപ്പം ഭാവിയെക്കരുതി കൃഷിയും, ഭക്ഷ്യോല്‍പ്പാദന വര്‍ദ്ധനവും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍, തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം കഴിഞ്ഞ 5 വര്‍ഷക്കാലത്തെ വികസന ക്ഷേമപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം, ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ ഏകോപനം, മാലന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചതുമായി ബന്ധപ്പെട്ട ഉരുത്തിരിഞ്ഞ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണല്‍, ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഉത്തരവാദിത്വം നിറവേറ്റല്‍, രോഗികളെയും ദുര്‍ബല ജനവിഭാഗങ്ങളെയും, തൊഴിലും വരുമാനവും നഷ്ട്ടപ്പെട്ടവരെയും സഹായിക്കല്‍ ഉള്‍പ്പടെ ഏറെ ജനകീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഭാരിച്ച ഉത്തരവാദിത്വമുള്ള നിര്‍ണ്ണായക സമയത്ത് കോട്ടയം ജില്ലയിലെ ഏറ്റവും ഉയര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തെ ആരുടെയങ്കിലും രാഷ്ട്രീയ അതിമോഹങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനാഥമാക്കുകയും, ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നത് ഈ ജില്ലയിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സ്റ്റീഫൻ ജോർജ് പറഞ്ഞു.
ഇനിയൊരാള്‍ക്ക് ചുമതല ഏല്‍ക്കാനോ പ്രവര്‍ത്തിക്കാനോ യാതൊരു സമയമോ, സാഹചര്യമോ ഇല്ലെന്നിരിക്കെ ദുര്‍വാശിക്കും രാഷ്ട്രീയ കുതന്ത്രത്തിനും ബലികൊടുക്കാനുള്ളതല്ലാ ജില്ലയുടെ വികസനവും, ജനങ്ങളുടെ ക്ഷേമവുമെന്ന് അദ്ദേഹം പറഞ്ഞു.