കാലടി : കാലടി മാണിക്കമംഗലത്ത് നായ ശല്യം രൂക്ഷം. റോക്കോസ് എന്ന കർഷകന്റെ രണ്ട് പശു കിടാങ്ങളെ തുടർച്ചയായ ദിവസങ്ങളിൽ നായ്ക്കൂട്ടം കടിച്ചു കീറി കൊന്നു. ഇയാൾ സഹകരണ ബാങ്കിൽ നിന്ന് ലോണെടുത്താണ് കോഴി-ആട്-പശു വളർത്തൽ ആരംഭിച്ചത്. അഞ്ച് ദിവസം പ്രായമായ പശുക്കിടാവിനെ ആദ്യം നായ്ക്കൾ കടിച്ചു കീറി കൊന്നു.
തൊട്ടടുത്ത ദിവസം മൂന്നു മാസം പ്രായമായ പശുകുട്ടിയെയും നായ്ക്കൾ വകവരുത്തി. നായശല്യത്തെ പറ്റി പരാതിപ്പെട്ടപ്പോൾ നിങ്ങൾ വിഷം വച്ച് കൊന്നോളൂ എന്ന നിരുത്തരവാദപരമായ ഉപദേശമാണ് പഞ്ചായത്ത് അധികൃതരിൽ നിന്നുണ്ടായതെന്ന് റോക്കോസ് പറയുന്നു. പശുക്കിടാവിന്റെ ശരീരം കടിച്ചു കീറി വികൃതമാക്കിയ നിലയിലായിരുന്നു.
പ്രദേശത്ത് നായശല്യം ഭീഷണിയാണെന്ന് നാട്ടുകാർ ഒരേ സ്വരത്തിലാണ് പറയുന്നത്. വലിയ മൃഗങ്ങളെയും നായ്ക്കൾ ശല്യപ്പെടുത്തുന്നുണ്ട്. കൊച്ചു കുട്ടികൾ ഉള്ള വീടുകളിൽ എങ്ങനെ മനസമാധാനത്തോടെ കഴിയും എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം വേണമെന്നാണ് ആവശ്യം.
വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നത് പതിവാകുമ്പോഴും നായശല്യത്തെ പറ്റി പരാതിപ്പെട്ടപ്പോൾ നിരുത്തരവാദപരമായാണ് പഞ്ചായത്ത് അധികൃതർ പെരുമാറുന്നതെന്ന് നാട്ടുകാർ പറയുന്നു.