ഖാര്‍ത്തൂം: സുഡാന്‍ ഏകാധിപതി ഒമര്‍ അല്‍ ബഷീറിനെ പുറത്താക്കിയതിനു പിന്നാലെ രാജിക്കൊരുങ്ങി രാജ്യത്തെ ആഭ്യന്തര മന്ത്രിയും സൈനിക മേധാവിയുമായ അവാദ് ബിന്‍ ഔഫ്. നീണ്ട കാലത്തെ ജനകീയ സമരങ്ങള്‍ക്കൊടുവില്‍ സൈനിക അട്ടിമറിയിലൂടെയാണ് ബഷീറിനെ പുറത്താക്കിയത്.
എന്നാല്‍ സൈനിക മേധാവി അവാദ് ബഷീറിന്റെ വിശ്വസ്തനാണെന്നും, സൈന്യം ബഷീര്‍ ഭരണകൂടത്തിന്റെ ഭാഗം തന്നെയെന്ന് ചൂണ്ടിക്കാട്ടി ജനങ്ങള്‍ സൈനിക കാര്യാലയത്തിനു മുന്നില്‍ പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവാദ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചത്. എന്നാല്‍ ജനാധിപത്യം ഭരണം പുനസ്ഥാപിക്കുന്നത് വരെ അടുത്ത രണ്ടു വര്‍ഷം രാജ്യം സൈനിക ഭരണത്തിന് കീഴിലായിരിക്കുമെന്ന നിലപാടില്‍ നിന്ന് സൈന്യം പിന്‍വാങ്ങിയില്ല.
അവാദ് ദേശീയ ടി.വി ചാനലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലെഫ്റ്റനന്റ് ജനറല്‍ അബ്ദെല്‍ ഫത്താഹ് അബ്ദെല്‍റഹ്മാന്‍ ബുര്‍ഹാനെ തന്റെ ആഭ്യന്തര മന്ത്രിയായി അവാദ് പ്രഖ്യാപിക്കുകയും ചെയ്തു. ‘ബുര്‍ഹാന്‍ ഈ കപ്പല്‍ സുരക്ഷിതമായ തീരത്തടുപ്പിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്’- അവാദ് പറഞ്ഞു. സായുധ സേനയുടെ ഐക്യം സംരക്ഷിക്കപ്പെടേണ്ടതിനാലാണ് താന്‍ പടിയിറങ്ങുന്നതെന്ന് അവാദ് പറഞ്ഞു.
അതേസമയം, ബഷീറിനെ അന്തരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറില്ലെന്ന് സൈന്യം അറിയിച്ചു. അന്താരാഷ്ട്ര് ക്രിമിനല്‍ കോടതിയില്‍ ബഷീറിനെതിരെ മനുഷ്യാവകാശ ലംഘനക്കുറ്റം നിലവിലുണ്ട്.