കണ്ണൂര്‍: സമൂഹമാധ്യമങ്ങളില്‍ മകനെതിരായ കൊലവിളി ഡയലോഗിന് അതേ നാണയത്തിലുള്ള മറുപടിയുമായി ഉമ്മ. വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ സുഹ്‌റ മമ്പാടാണ് മകനെതിരെയുള്ള കൊലവിളി ഡയലോഗിന് അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ എന്ന മറുപടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസ്‌ലിം ലീഗ്–സിപിഎം സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് വനിത ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹ്റ മമ്പാടിന്‍റെ മകന്‍ നിയാസ് മുഹമ്മദിനെതിരെ സമൂഹമാധ്യമങ്ങളിൽ കൊലവിളി മുഴക്കിയത്. നിയാസ് മുഹമ്മദിന്റെ ചിത്രത്തിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു: ‘കല്ല് ഒക്കെ കൈയ്യില്‍ എടുത്തു പട്ടി ഷോ ഒക്കെ കാണിച്ചോ, കുഴപ്പമില്ല. പക്ഷേ അത് പാര്‍ട്ടി ഓഫിസില്‍ വന്നു വീണാല്‍ നാളെ സുഹറാടെ വീട്ടില്‍ തങ്ങള്‍മാര്‍ വന്നു മയ്യത്തു നിസ്കാരം നടത്തേണ്ടി വന്നേനെ’- എന്നായിരുന്നു.
ഇതിന് സുഹ്റയുടെ മറുപടി ഇങ്ങനെ: ‘അതിനുമാത്രം പോന്നോനൊക്കെ ചങ്ങരംകുളത്ത് സഖാവായി ഉണ്ടോടാ ?. നിയാസിനെ മൂക്കിൽ വലിച്ച് കയറ്റിക്കളയുമെന്ന് ചങ്ങരംകുളത്തെ സൈബർ സഖക്കൾ പലരും സോഷ്യൽ മീഡിയയിൽ വല്ലാതെ കുരക്കുന്നു. ഈ മുഷ്ടി ചുരുട്ടാൻ പഠിപ്പിച്ചത് ഞാനാണെങ്കിൽ അതിനിയും ഉയർന്നു പൊങ്ങും'– സുഹ്റ സമൂഹമാധ്യമത്തിൽ കുറിച്ചു.