മഹാരാഷ്ട്രയിൽ കഴിഞ്ഞ മൂന്നു (2015 -2018 ) വർഷത്തിനിടെ 12,021 കർഷകർ കടക്കെണിമൂലം ആത്മഹത്യ ചെയ്തു.
ഈ വിവരം സർക്കാർതന്നെ ഇന്നലെ നിയമസഭയിൽ വെളിപ്പെടുത്തിയതാണ്. ഈ വർഷം (2019 ) ജനുവരിക്കും മാർച്ചിനുമിടയിൽ 610 കർഷകർ കടബാദ്ധ്യത മൂലം ആത്മഹത്യ ചെയ്യുകയുണ്ടായെന്നും സർക്കാർ വെളിപ്പെടുത്തി.
6845 കർഷക കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം നൽകിയതായും കാർഷികക്കടം എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് 50 ലക്ഷം കർഷകരെ സർക്കാർ സഹായിച്ചിട്ടുണ്ടെന്നും എന്നിട്ടും കർഷക ആത്മഹത്യ അവസാനിക്കാത്തതിൽ ഉത്ക്കണ്ഠയുണ്ടെന്നും സർക്കാർ പറയുമ്പോൾ കടം എഴുതള്ളുന്നതല്ല കാർഷികമേഖലയിലെ പ്രശ്നങ്ങൾക്കുള്ള ശാശ്വതപരിഹാരം എന്നത് എല്ലാവരും സൗകര്യപൂർവ്വം മറക്കുകയാണ്.
കാർഷികമേഖലയുടെ ഉന്നമനത്തിനും കർഷകരുടെ ക്ഷേമത്തിനുമായി സമർപ്പിക്കപ്പെട്ട ഡോക്ടർ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ ഒരു സർക്കാരുകളും ഇന്നുവരെ തയ്യാറായിട്ടില്ല എന്നതാണ് അതീവ ദുഖകരമായ വസ്തുത.