അല്‍ റാസ്: സൗദി അറേബ്യയിലെ അൽ റാസ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായിരുന്നു സുജ. (26 ) രോഗത്തോട് രണ്ടാഴ്ച മല്ലിട്ട് സഹപ്രവര്‍ത്തകരെയെല്ലാം ദുഃഖത്തിലാഴ്ത്തി ഒടുവില്‍ യാത്രയായി ജൂണ്‍ പതിന്നാലിനാണ് സുജയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
അസഹനീയമായ തലവേദനയെ തുടര്‍ന്ന് സഹപ്രവർത്തകർ സുജയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശര്‍ദ്ദിക്കുകയും അബോധാവസ്ഥയില്‍ ആകുകയായിരുന്നു. നാക്കും പല്ലും കൂട്ടി കടിച്ച അവസ്ഥയിലാകുകയും ചെയ്തു. ഉടനെ സി ടി ബ്രെയിന്‍ സ്കാന്‍ ചെയ്തപ്പോള്‍ ഇൻട്രാ സെറിബ്രൽ ഹെമറേജ് ആണെന്ന് തിരിച്ചറിഞ്ഞ് ഉടൻ തന്നെ ജനറൽ അനസ്തേഷ്യ നൽകി തുടര്‍ന്നുള്ള ചികിത്സ കിംഗ് ഫൈസല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി തുടര്‍ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മൂന്ന് തവണ കോവിഡ് ടെസ്റ്റ് ചെയ്തെങ്കിലും റിസൾട്ട് നെഗറ്റീവ് ആയിരുന്നു. കോവിഡ് പടരുന്ന സൗദി സാഹചര്യത്തിൽ മികച്ച ചികിത്സ ലഭിക്കാനായി, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സുജയുടെ സഹപ്രവർത്തകർ ഇ മെയിൽ മുഖാന്തിരം ബന്ധപ്പെട്ടെങ്കിലും യാതൊരു സഹായവും ലഭിചില്ലന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
ഇന്ത്യൻ ഡോക്ടർമാരുടെയും സുജയുടെ സഹപ്രവർത്തകരുടെയും അഭ്യർത്ഥന പ്രകാരം പരിമിതിക്കുളളിൽ നിന്ന് അൽഗാസിം റീജിയനിലെ റീജിയണൽ നഴ്സിംഗ് ഡയറക്ടർക്ക് യുഎൻഎ ജൂണ്‍ 25 ഇമെയിൽ അയക്കുകയും, സൗദി യുഎൻഎ കോഡിനേറ്റർ സലീം അവരുമായി സംസാരിച്ച് മികച്ച പരിചരണം ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചെയ്തുവെന്ന് യു എന്‍ എ പറയുന്നു.
എന്നാൽ നാൾക്കു നാൾ സുജയുടെ ആരോഗ്യ നില വഷളായി. ഇന്നലെ രാത്രി സൗദി സമയം 12.05 ന് ഏവരുടെയും പ്രാർത്ഥനകൾ വിഫലമാക്കി സുജ ഏവരെയും വിട്ടു പിരിഞ്ഞു. ആലപ്പുഴ പുളിങ്ങോട് സ്വദേശിനിയാണ്, സുരേന്ദ്രനാണ് പിതാവ്, ശകുന്തള മാതാവ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായിട്ടുള്ള നടപടി ക്രമങ്ങള്‍ നടന്നുവരുകയാണ്.