കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ച വ്യക്തിയുടെ സംസ്ക്കാരം, മരണാനന്തരച്ചടങ്ങുകൾ ഒഴിവാക്കി പൂർണമായും പ്രോട്ടോക്കോൾ അനുസരിച്ച് നടത്തുമെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. കഴിഞ്ഞ മാർച്ച് 22 നാണ് മരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഗൾഫിൽ നിന്നും വരുമ്പോൾ ഇ്ദദേഹത്തിന് ഉയർന്ന രക്തസമ്മർദ്ദവും ന്യുമോണിയയുമുണ്ടായിരുന്നു.
കൊവിഡ് ബാധിച്ചതോടെ ആരോഗ്യനില വഷളാകുകയായിരുന്നു. എന്നാൽ മറ്റ് ആശങ്കകൾ ആവശ്യമില്ല. ഇദ്ദേഹവുമായി ബന്ധം ഉണ്ടായിരുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ചടങ്ങുകളെല്ലാം ഒഴിവാക്കി ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണമാകും സംസ്ക്കാരം നടത്തുകയെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ന് രാവിലെ എട്ട് മണിക്കാണ് കേരളത്തിൽ ആദ്യ കൊവിഡ് മരണം നടന്നത്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. 69 വയസായിരുന്നു ഇദ്ദേഹത്തിന്.