കോട്ടയം: പാലാ സഹൃദയസമിതിയുടെ സുവർണ ജൂബിലി പ്രത്യേക മാധ്യമ പുരസ്‌കാരം "കേരള കൗമുദി" പാലാ ലേഖകൻ സുനിൽ പാലായ്ക്ക് നൽകുമെന്ന് സെക്രട്ടറി രവി പുലിയന്നൂർ അറിയിച്ചു.
കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി മാധ്യമ രംഗത്തെ സമഗ്ര സംഭാവന കൂടി കണക്കിലെടുത്താണ് സുനിൽ പാലായെ അവാർഡിന് തിരഞ്ഞെടുത്തത്.
രവി പാലാ ചെയർമാനും, സാഹിത്യകാരൻ ജോസ് മംഗലശ്ശേരി, എം.ജി. യൂണിവേഴ്സിറ്റി റിട്ട. അസി. രജിസ്ട്രാർ പ്രൊഫ. എലിക്കുളം ജയകുമാർ, എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ മികച്ച പരിസ്ഥിതി മാധ്യമ അവാർഡ്, ഇടപ്പാടി ക്ഷേത്ര യോഗത്തിന്റെ സുവർണ്ണ തൂലികാ പുരസ്ക്കാരം എന്നിവ നേടിയിട്ടുള്ള സുനിൽ പാലാ, കഴിഞ്ഞ കാൽനൂറ്റാണ്ടായി പത്രപ്രവർത്തന രംഗത്തുണ്ട്.
ഏഴാച്ചേരി തുമ്പയിൽ രാമകൃഷ്ണൻ നായരുടേയും വിദുരമണിയുടേയും മകനാണ്. അദ്ധ്യാപികയായ ശ്രീജയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ എസ്. അഭിനവ് കൃഷ്ണയാണ് (മജീഷ്യൻ കണ്ണൻ മോൻ) മകൻ.
25001 രൂപയും പ്രശംസാ ഫലകവും ഉൾപ്പെടുന്ന പുരസ്ക്കാരം ആഗസ്റ്റ് 10 ന് നടക്കുന്ന സഹൃദയ സമിതി സുവർണ ജൂബിലി സമാപനസമ്മേളനത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ അഡ്വ. സെബാസ്റ്റ്യൻ പോൾ സുനിൽ പാലായ്ക്ക് സമ്മാനിക്കും.
സമ്മേളനം സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻറ് ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും.