തിരുവനന്തപുരം : കിള്ളിപ്പാലം ജംഗ്ഷനിൽ കുടിവെള്ള ടാങ്കർ ഇടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ദാരുണാന്ത്യം. സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്ന നാല് വയസുകാരൻ മകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. പാപ്പനംകോട് മാങ്കുളം കലാ ഭവനിൽ വിനോദിന്റെ ഭാര്യ സുനിതയാണ് (36) മരിച്ചത്. ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. പരിക്കേറ്റ മകൻ ശ്രീഹരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വളവു തിരിയുന്നതിനിടെ അമിത വേഗത്തിലെത്തിയ ടാങ്കർ സുനിതയെ തട്ടിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. റോഡിൽ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് വിവരം. ലോറി ഓടിച്ചിരുന്ന നെടുമങ്ങാട് പൂവത്തൂർ മകയിരവിലാസം പാറക്കോണത്തുവീട്ടിൽ അരുണിനെ(32) കസ്റ്റഡിയിലെടുത്തു.ശ്രീഹരി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
സുനിത സി.പി.എം പള്ളിത്തറ ബ്രാഞ്ച് കമ്മിറ്റി അംഗവും കുടുംബശ്രീ എസ്റ്റേറ്റ് വാർഡ് എ.ഡി.എസ് മെമ്പറും അക്ഷരശ്രീ കോ-ഒാർഡിനേറ്ററുമാണ്. നഗരത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ സുനിതയെ നാട്ടുകാരും പൊലീസും ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്:രവീന്ദ്രൻ നായർ, മാതാവ്: മീനാക്ഷി. നേമം വിക്ടറി സ്കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥി ഹരിപ്രസാദാണ് മൂത്ത മകൻ. ഇളയമകൻ ശ്രീഹരി പാപ്പനംകോട് എൽ.പി.എസിലെ നഴ്സറി വിദ്യാർത്ഥിയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ശാന്തികവാടത്തിൽ.