കൊച്ചി : വൈകുന്നേരം നാലുമണിക്ക് വിച്ഛേദിക്കുമെന്നു പറഞ്ഞ വൈദ്യുതി അതിരാവിലെ വിച്ഛേദിച്ച നടപടി മനുഷ്യത്വരഹിതമാണെന്ന് മരടിലെ ഫ്‌ളാറ്റുടമകള്‍. തങ്ങളെ സമരത്തിലേക്ക് ബോധപൂര്‍വം തള്ളി വിടുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
കടുത്ത മനുഷ്യാവകാശലംഘനാണെന്ന് നടന്നതെന്ന് ഫ്ലാറ്റ് ഉടമകൾ പറഞ്ഞു. എല്ലാത്തരത്തിലും മനുഷ്യത്ത രഹിതവും അതിക്രൂരവുമായ നടപടിയാണ് സർക്കാർ തങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വേണം. ഞങ്ങളും ഇന്ത്യൻ പൗരൻമാരാണ്, മനുഷ്യരാണ്. ഇത്രയും ക്രൂരത കാണിക്കാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തത്. ഞങ്ങൾക്ക് നീതി വേണമെന്നും ഫ്ലാറ്റ് ഉടമകൾ പറയുന്നു.
മരടിലെ നാല് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ഛിരുന്നു. മൂന്ന് ഫ്ലാറ്റുകളിലെ വെള്ളത്തിന്‍റെ കണക്ഷനും വിച്ഛേദിച്ചു. പുലര്‍ച്ചെ അതീവ രഹസ്യമായിട്ടായിരുന്നു നടപടി. വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കെ എസ് ഇ ബി നോട്ടീസ് നല്‍കിയിരുന്നു.
വ്യാഴാഴ്ചയോടെ കുടിവെള്ളം, പാചകവാതക കണക്ഷനുകളും വിഛേദിക്കണമെന്നായിരുന്നു നഗരസഭ വിവിധ വകുപ്പുകളോട് നിര്‍ദേശിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങള്‍ നഗരസഭ വേഗത്തില്‍ പൂർത്തിയാക്കുകയാണ്.
നാളെ സുപ്രീം കോടതി മരട് ഫ്ലാറ്റ് വിഷയം വീണ്ടും പരിഗണിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാരിന്‍റെയും മരട് നഗരസഭയുടെയും അതിവേഗ നീക്കങ്ങൾ. മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ വൈകുന്നതിൽ സുപ്രീംകോടതിയിൽ നിന്ന് രൂക്ഷ വിമർശനമാണ് സർക്കാരിന് നേരിടേണ്ടി വന്നത്.