ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ പരാതിയുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്ത്. മെഡിക്കൽ കോഴക്കേസുമായി ബന്ധപ്പെട്ട് ഒരു സിറ്റിങ് ഹൈക്കോടതി ജഡ്ജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാനുള്ള സിബിഐ സംഘത്തിന്റെ നീക്കം ചീഫ് ജസ്റ്റിസ് ഇടപെട്ട് തടഞ്ഞെന്ന് ആരോപിച്ചാണ് പരാതി.
പ്രശാന്ത് ഭൂഷൺ നേതൃത്വം നൽകുന്ന ക്യാംപെയ്ൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസാണ് (സിജെഎആർ) ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകിയത്.
ചീഫ് ജസ്റ്റിസിനെതിരെ പരാതി നൽകാൻ ഔദ്യോഗിക സംവിധാനങ്ങളില്ലാത്തതിനാലാണ് സുപ്രീംകോടതിയിലെ മുതിർന്ന അഞ്ച് ജഡ്ജിമാർക്ക് പരാതി നൽകിയത്. ചീഫ് ജസ്റ്റിസിനെതിരെ കഴിഞ്ഞ ദിവസം കലാപക്കൊടി ഉയർത്തിയ ജസ്തി ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലോക്കൂർ, കുര്യൻ ജോസഫ് എന്നിവർക്കും ജസ്റ്റിസ് എ.കെ. സിക്രിക്കുമാണ് പരാതി നൽകിയത്.
മെഡിക്കൽ കോഴക്കേസ് പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കാൻ ആവശ്യപ്പെട്ടതിനു സിജെഎആറിനു സുപ്രീം കോടതി നേരത്തേ 25 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.
സുപ്രീം കോടതി വിധിയനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ അനുമതി കൂടാതെ ഒരു ഹൈക്കോടതി സിറ്റിങ് ജഡ്ജിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ അവകാശമില്ല. ജസ്റ്റിസ് നാരായൺ ശുക്ലയ്ക്കെതിരെ എഫ് ഐ ആര്‍ റജിസ്റ്റർ ചെയ്യാനുള്ള സിബിഐയുടെ നീക്കം ഈ ആനുകൂല്യത്തിന്റെ മറവിൽ ചീഫ് ജസ്റ്റിസ് തടഞ്ഞെന്നുമാണ് പ്രശാന്ത് ഭൂഷന്റെ പരാതി.
ലോയ കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി
സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റിസ് അരുൺ മിശ്ര പിൻമാറി. കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ലോയ കേസുമായി ബന്ധപ്പെട്ട ഉത്തരവിലും അദ്ദേഹം ഇക്കാര്യം പരാമർശിച്ചിട്ടുണ്ട്. ലോയ കേസ് താരതമ്യേന ജൂനിയറായ അരുൺ മിശ്രയുടെ ബെഞ്ചിന് നൽകിയതുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാല് മുതിർന്ന ജഡ്ജിമാർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്ന് അരുൺ മിശ്ര പിൻമാറിയത്.
കേസുകൾ പരിഗണിക്കുന്ന ബെഞ്ച് നിശ്ചയിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നതായി ചൂണ്ടിക്കാട്ടി മുതിർന്ന ജഡ്ജിമാരായ ജസ്തി ചെലമേശ്വർ, കുര്യൻ ജോസഫ്, മദൻ ബി.ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവരാണ് വാർത്താ സമ്മേളനം വിളിച്ച് പരസ്യമായി പ്രതിഷേധിച്ചത്.
ഇവരുടെ പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത് ലോയ കേസ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസുമായുണ്ടായ അഭിപ്രായ ഭിന്നതയായിരുന്നു.
അരുൺ മിശ്രയും ജസ്റ്റിസ് മോഹൻ എം.ശാന്തനഗൗഡറും ഉൾപ്പെട്ട ബെഞ്ചാണ് ഇതുവരെ ലോയ കേസ് പരിഗണിച്ചിരുന്നത്. സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ സീനിയോറിറ്റി പട്ടികയിൽ പത്താമനാണ് അരുൺ മിശ്ര; ശാന്തന ഗൗഡർ ഇരുപത്തിരണ്ടാമതും.
സുപ്രധാനമോ പൊതുതാൽപര്യമുള്ളതോ ആയ കേസുകൾ ചീഫ് ജസ്റ്റിസ് മുതിർന്ന ജഡ്ജിമാരുടെ ബെഞ്ചിനു നൽകാത്തതിന് ഒടുവിലത്തെ ഉദാഹരണമായി നാലു ജഡ്ജിമാർ ചൂണ്ടിക്കാട്ടിയതു ലോയ കേസാണ്.