ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി. ബിഹാര്‍ സര്‍ക്കാറിന് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്ന് സുപ്രിം കോടതി വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സുശാന്തിന്റെ കുടുംബം രംഗത്തെത്തിയതോടെയാണ് ബിഹാര്‍ സര്‍ക്കാര്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തത്. കേസില്‍ മഹാരാഷ്ട്ര പൊലിസും അന്വേഷണം നടത്തുന്നുണ്ട്. മുംബൈ പൊലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിംകോടതി നിർദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
സുശാന്തിന്റെ മരണം സംബന്ധിച്ച കേസ് പട്‌നയില്‍നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന റിയ ചക്രബര്‍ത്തിയുടെ ആവശ്യം സുപ്രിം കോടതി തള്ളുകയും ചെയ്തു.
ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ അപാര്‍ട്ട്‌മെന്റില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.