കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായകമായ അറസ്റ്റ് അടുത്തയാഴ്ചയുണ്ടായേക്കുമെന്നു സൂചന. സ്വപ്‌നയുടെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ തെളിവുകളുടെ പശ്ചാത്തലത്തിലാണ് എന്‍ഐഎ വൃത്തങ്ങള്‍ ഈ സൂചന നല്‍കുന്നത്. നേരത്തെ നടന്ന ചോദ്യം ചെയ്യലില്‍ സ്വപ്‌ന ചില ഉന്നതരെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ നടത്തിയിരുന്നുവെന്നും എന്‍ഐഎയ്ക്ക് ബോധ്യമായിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യും. സ്വപ്‌ന ഒളിവിലായിരുന്നപ്പോള്‍ സംസ്ഥാനത്തെ ഒരു ഉന്നതന്‍ സ്വപ്‌നയ്ക്ക് അയച്ച ശബ്ദ സന്ദേശം സംഘത്തിന് ലഭിച്ചു. ആറു തവണയാണ് ഇയാള്‍ സ്വപ്‌നയ്ക്ക് സന്ദേശം അയച്ചത്.
സ്വന്തം ഫോണില്‍ നിന്നല്ല ഇയാള്‍ ശബ്ദ സന്ദേശം അയച്ചത്. കഴിഞ്ഞ ദിവസം ഈ ഉന്നതനെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ശബ്ദത്തിന്റെ സാമ്പിള്‍ അന്നു എന്‍ഐഎ ശേഖരിച്ചിരുന്നു. ഇദ്ദേഹം സ്വപ്‌നയ്ക്ക് അയച്ച സന്ദേശങ്ങളുടെ പൂര്‍ണ വിവരം എന്‍ഐഎയുടെ പക്കല്‍ ഉണ്ട്.
ഈ ഉന്നതനു പുറമെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരെ വീണ്ടും ചോദ്യം ചെയ്യാനും എന്‍ഐഎ തീരുമാനിച്ചിട്ടുണ്ട്. അടുത്തയാഴ്ചയാകും ശിവശങ്കരന വിളിച്ചുവരുത്തുക.
സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം മുതല്‍ ചില ഉന്നത ബന്ധങ്ങള്‍ സംശയിച്ചിരുന്നെങ്കിലും അതില്ല എന്ന മൊഴിയാണ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നത്. സ്വപ്‌നയുടെ നാലു മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പ് എന്നിവയില്‍ നിന്നും മായ്ച്ചുകളഞ്ഞ ദൃശ്യങ്ങളും വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളും ഓഡിയോ, വീഡിയോ സന്ദേശങ്ങളും സി-ഡാകിന്റെ സഹായത്തോടെ എന്‍ഐഎ വീണ്ടെടുത്തു. ഇതില്‍ നിന്നുമാണ് സ്വപ്‌നയുടെ ഉന്നത ബന്ധങ്ങളുടെ തെളിവുകള്‍ സംഘത്തിന് ലഭിച്ചത്.
അതുകൊണ്ടുതന്നെ സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാതെ മുമ്പോട്ടുപോകാനാവില്ലെന്നും എന്‍ഐഎ കരുതുന്നു. ഈമാസം 22ന് സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന എന്‍ഐഎയുടെ ആവശ്യം കോടതി പരിഗണിക്കുന്നുണ്ട്.