തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷിന്റെ വ്യാജസർട്ടിഫിക്കറ്റിൽ പരാതി കിട്ടിയാൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ബാബാ സാഹേബ് അംബേദ്കർ സർവകലാശാല. വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പിന്നിൽ വലിയ റാക്കറ്റാണ് പ്രവർത്തിക്കുന്നതെന്നും സർവകലാശാല അധികൃതർ പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് സ്വപ്ന ഉന്നത ജോലികൾ നേടിയത് എന്ന് വ്യക്തമായിട്ടും പരിശോധിക്കുമെന്ന് പറയുന്നതല്ലാതെ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.
എയർ ഇന്ത്യാ സാറ്റ്സിൽ ജോലി നേടുന്നതിനായാണ് സ്വപ്ന സുരേഷ് മഹാരാഷ്ട്രയിലെ ബാബാ സാഹിബ് അംബേദ്കർ സർവകലാശാലയുടേത് എന്ന പേരിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്. ബികോം ബിരുദദാരിയെന്ന് കാണിക്കാനായിരുന്നു സർട്ടിഫിക്കറ്റ്. പക്ഷെ സാങ്കേതിക സർവകലാശാലയായ ഇവിടെ ബികോം കോഴ്സ് പോലുമില്ല. സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ഉള്ളത് നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.