തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉന്നത ബന്ധങ്ങളുടെ തെളിവുകൾ . കോൺസുലേറ്റിലെയും സംസ്ഥാന സർക്കാരിലെയും ഉദ്യോഗസ്ഥരെ സ്വപ്ന നിരന്തരം ബന്ധപ്പെട്ടിരുന്നതായാണ് അന്വേഷണ ഏജൻസികൾ പറയുന്നത്. ചില ഉദ്യോഗസ്ഥരുടെ നമ്പരിലേക്കു ദിവസം പത്തിലേറെ തവണ കോളുകൾ പോയിട്ടുണ്ട്. ജോലിയുടെ ഭാഗമായാണോ മറ്റെന്തെങ്കിലും ബന്ധങ്ങളുടെ പേരിലാണോ ഫോൺ വിളികളെന്ന് പരിശോധിക്കും.
കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് കസ്റ്റംസിന് പരിമിതികളുള്ളതിനാൽ ഐബിയുടേയും റോയുടേയും സഹായവും ലഭിക്കുന്നുണ്ട്.
രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് നീക്കം. ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കരുതെന്ന് കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ കസ്റ്റംസിനോട് ആവശ്യപ്പെട്ടതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.