തിരുവനന്തപുരം: കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസുത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്‌ന സുരേഷിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്.
യുഎഇ കോൺസുലേറ്റിലെ സെക്രട്ടറി സ്ഥാനത്തുനിന്നു സ്വപ്ന സുരേഷ് ‘രാജിവച്ചത്’ പിഎസ്‌സി വഴി സ്പേസ് പാർക്കിന്റെ മാനേജർ തസ്തികയിൽ നിയമനം ലഭിച്ചെന്ന അവകാശ വാദത്തോടെയെന്നു വെളിപ്പെടുത്തൽ.
പിആർഒ ആയിരുന്ന സരിത് കുമാറും സ്വപ്നയോടൊപ്പം ജോലി വിട്ടതിലും ദുരൂഹത. സരിത്തിനു വേറെ ജോലിയൊന്നും ലഭിച്ചിരുന്നില്ല. കോൺസൽ ജനറലിന്റെ സെക്രട്ടറി തസ്തികയിലായിരുന്നു സ്വപ്ന. പക്ഷേ, കോൺസുലേറ്റിൽ സർവാധികാരിയായിരുന്നു എന്നാണു വിവരം.
കോൺസുലേറ്റിനു കീഴിൽ വരുന്ന കേരളം, തമിഴ്നാട്, കർണാടക, പുതുച്ചേരി സർക്കാരുകളുമായും ഉന്നത വ്യക്തികളുമായുമുള്ള ഇടപാടുകളെല്ലാം സ്വപ്ന വഴിയായിരുന്നു. എയർ ഇന്ത്യ സാറ്റ്സിൽനിന്ന് സ്വപ്ന കോൺസുലേറ്റിൽ ജോലിക്കെത്തിയതും ഉന്നതതല സ്വാധീനത്തിന്റെ ഫലമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
2016ൽ കോൺസുലേറ്റ് പ്രവർത്തനം തുടങ്ങും മുൻപ് കോൺസൽ ജനറലിന്റെ സെക്രട്ടറിയായി മറ്റൊരാളെ നിയമിച്ചിരുന്നു. നിയമനക്കത്തും നൽകി. അവർ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് സെക്രട്ടറി തസ്തിക സ്വപ്ന സ്വന്തമാക്കിയതായി അറിഞ്ഞത്. മറ്റൊരു തസ്തികയിൽ അവരെ ജോലിക്കെടുത്തെങ്കിലും അധികം വൈകാതെ പുകച്ചു പുറത്തു ചാടിച്ചു.
സ്വപ്നയ്ക്കെതിരെ പല പരാതികളും ഉയർന്നിരുന്നു. ഒട്ടേറെ ജീവനക്കാർ കോൺസുലേറ്റിൽനിന്നു രാജിവച്ചു പോയതും ഇത്തരം പരാതികൾ ഉന്നയിച്ചായിരുന്നു. അതേസമയം, അസി.പിആർഒ ആയി ജോലിയിൽ കയറിയ സരിത്തുമായി സ്വപ്ന സൗഹൃദം കാത്തുസൂക്ഷിച്ചു.