കൊച്ചി: തിരുവനന്തപുരം വിമാനത്താവളം ആസ്ഥാനമാക്കി നടന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. ആറ് സൂപ്രണ്ടുമാരും രണ്ട് ഇൻസ്പെക്ടർമാരും അടക്കം അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റി ഉത്തരവിറങ്ങി.
കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ യൂണിറ്റിലേക്ക് മാറ്റിയത്. ഡെപ്യൂട്ടേഷന്‍ കഴിഞ്ഞതിനാലാണ് മാറ്റുന്നതെന്നാണ് വിശദീകരണം. അപ്രതീക്ഷിത നടപടിയിൽ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചന. സ്ഥലം മാറ്റപ്പെട്ടവർക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.
കേസിൽ എൻഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായിൽ കഴിയുന്ന മൂന്നാം പ്രതി ഫൈസൽ ഫരീദിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും. മുഖ്യമന്ത്രിയുടെ മുൻ ഐ ടി സെക്രട്ടറി എം ശിവശങ്കറിനേയും എൻഐഎ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.