സ്റ്റോക്കോം : അപ്പാർട്ട്മെന്റിൽ 28 വർഷത്തോളം മകനെ പൂട്ടിയിട്ടെന്നാരോപിച്ച് സ്വീഡനിൽ വനിതയെ അറസ്റ്റുചെയ്തു. പൂട്ടിയിടപ്പെട്ട മകനു പോഷകാഹാര കുറവുണ്ടെന്നും പല്ലുകൾ ഇല്ലെന്നും സ്റ്റോക്കോം പൊലീസ് വക്താവ് ഒല ഓസ്റ്റർലിങ് വാർത്താ ഏജൻസി എഎഫ്‌പിയോടു പറഞ്ഞു. തെക്കൻ സ്റ്റോക്കോമിലെ നഗരപ്രാന്തമായ ഹാനിങ്ങിലെ അപ്പാർട്ട്മെന്റിലാണു യുവാവിനെ ദീർഘകാലമായി പൂട്ടിയിട്ടിരുന്നത്.
എന്നാൽ 28 വർഷമായി ഇയാൾ തടവിലാണെന്ന റിപ്പോർട്ടുകളെക്കുറിച്ച് പ്രതികരിക്കാനില്ലെന്നു പൊലീസ് വക്താവ് പറഞ്ഞു. 12 വയസ്സുള്ളപ്പോൾ അമ്മ മകന്റെ സ്‌കൂൾ പഠനം അവസാനിപ്പിക്കുകയും അപ്പാർട്ട്‌മെന്റിനുള്ളിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണു റിപ്പോർട്ടുകൾ. 70 വയസ്സായ അമ്മയെ ചികിത്സാർഥം ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ, ഒരു ബന്ധുവാണു വീടിനുള്ളിൽ പൂട്ടിയിടപ്പെട്ട ഇപ്പോൾ 40 വയസ്സ് കഴിഞ്ഞ മകനെ ഞായറാഴ്ച കണ്ടെത്തിയത്.
കാലിൽ വ്രണം ബാധിച്ചിരുന്ന ഇയാൾക്കു നടക്കാൻ പ്രയാസമുണ്ട്. പല്ലുകളുണ്ടായിരുന്നില്ല. സംസാരശേഷി പരിമിതമായിരുന്നു എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘അദ്ദേഹം ആശുപത്രിയിലാണ്, ജീവനു ഭീഷണിയല്ല’ എന്നു മാത്രമാണ് ഇതേക്കുറിച്ചു പൊലീസ് വക്താവ് പ്രതികരിച്ചത്.
കുറ്റകൃത്യങ്ങൾ അമ്മ നിഷേധിച്ചതായി സ്വീഡിഷ് പ്രോസിക്യൂഷൻ അതോറിറ്റി അറിയിച്ചു. യുവാവിനെ പൂട്ടിയ മുറിയിൽ മൂത്രവും അഴുക്കും പൊടിയും ഉണ്ടായിരുന്നെന്നും ദുർഗന്ധം പരന്നിരുന്നെന്നും ബന്ധു പ്രാദേശിക മാധ്യമത്തോടു പറഞ്ഞു.