ഭിന്ന ശേഷിക്കാരനായ മകന് തണലായി നിന്നിരുന്ന അമ്മയുടെ വിയോഗവാർത്ത കഴിഞ്ഞ ദിവസങ്ങളിലാണ് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. ശരത് എന്ന പ്രിയമകനിൽ നിന്ന് ഷൈലയെ മരണം തട്ടിയെടുത്തപ്പോൾ അത് നെഞ്ചുപിടയുന്ന കാഴ്ചയായി. അച്ഛൻറെ കരുതലും കുടുംബത്തിൻറെ പിന്തുണയും എല്ലാം ഉണ്ടെങ്കിലും അമ്മത്തണലിൽ ശാരീരിക പരിമിതികൾ പോലും അറിയാതെ ജീവിതം തള്ളിനീക്കുകയായിരുന്നു ഈ മകൻ.
പക്ഷേ മകനായി ജീവിതം ഉഴിഞ്ഞുവച്ച അമ്മയെ മരണം തട്ടിയെടുത്തത് ആ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമുള്ള വേദനയായി മാറുകയായിരുന്നു. അച്ഛൻ അടക്കമുള്ള ഉറ്റവരും ഉടയവരും ഒപ്പമുണ്ടെങ്കിലും അവന് ഏറ്റവും പ്രിയപ്പെട്ട അമ്മ പോയത് ആ മകന് താങ്ങാനാകുന്നതിലും അപ്പുറമാണ്. ആർക്കും നികത്താനാകാത്ത വിടവാണ്.
ഷൈലയുടെ വാർത്തകൾ സോഷ്യൽ മീഡിയയെ കണ്ണീരണയിക്കവേ അവസരം മുതലാക്കി സോഷ്യൽ മീഡിയയിൽ ചില സാമൂഹിക വിരുദ്ധർ രംഗപ്രവേശം ചെയ്തിട്ടുണ്ട്. കുടുംബത്തെ സഹായിക്കണമെന്നു പേരിൽ വ്യാജ ബാങ്ക് അക്കൗണ്ട് നമ്പറുമായാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ സന്ദേശം പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ ഇവരുടെ കുടുംബം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
കുടുംബത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി സത്യവിരുദ്ധമായ വാർത്ത പ്രചരിപ്പിച്ചവരെ വെളിച്ചത്തു കൊണ്ടു വരികയാണ് ശരത്തിന്റെ സഹോദരനും ഷൈലയുടെ മകനുമായ ശ്യാം ചന്ദ്രൻ. അമ്മ പോയ ശേഷം ഏട്ടനെ നോക്കാനായി സഹായം തേടുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശം വാസ്തവ വിരുദ്ധമാണ്. ചില ഗ്രൂപ്പുകളിൽ അക്കൗണ്ട് നമ്പർ അടക്കം ഉള്ള പോസ്റ്റുകൾ കാണാൻ ഇടയായി. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും ശ്യാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
https://www.facebook.com/shyamcena/posts/2863725093647750