തിരുവനന്തപുരം: എസ്എൻഡിപി യൂണിയനെതിരേ ടി.പി.സെൻകുമാറും സുഭാഷ് വാസുവും നടത്തിയ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ. സെൻകുമാറിനോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ ഒരു സംഘം കൈയേറ്റം ചെയ്തു. തന്നെ ഡിജിപിയാക്കിയത് തെറ്റായിപ്പോയെന്ന് രമേശ് ചെന്നിത്തല പറഞ്ഞതിനെക്കുറിച്ചായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
ചോദ്യം കേട്ടതോടെ സെൻകുമാർ ക്ഷുഭിതനായി. താൻ മാധ്യമപ്രവർത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും സെൻകുമാർ ചോദിച്ചു. അയാളെ പിടിക്കാൻ അനുയായികൾക്ക് നിർദ്ദേശവും നൽകി. മാധ്യമപ്രവർത്തകനോട് മുന്നോട്ടുവരാൻ ആവശ്യപ്പെട്ട ശേഷവും പരുഷമായി സംസാരിച്ചു. ഇതിനിടെ സെൻകുമാർ അനുകൂലികൾ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവർത്തകർ ഇടപെട്ടു. ഇതോടെയാണ് പ്രശ്നം അവസാനിപ്പിച്ചത്.
പ്രശ്നങ്ങൾ അവസാനിച്ച ശേഷം സെൻകുമാർ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയും ചെയ്തു. ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് ഇസ്പേഡ് ഏഴാം കൂലിക്ക് താൻ വെട്ടിയതാണെന്നും, എട്ടാം കൂലിക്ക് വെട്ടേണ്ടപ്പോൾ വെട്ടുമെന്നും സെൻകുമാർ മറുപടി നൽകി.