കോഴിക്കോട്: കളിക്കുന്നതിനിടെ സഹപാഠിയുടെ പേന കണ്ണിൽ കൊണ്ട് സാരമായി പരിക്കേറ്റ എൽ.കെ.ജി വിദ്യാർത്ഥിയ്ക്ക് ചികിത്സ വൈകിച്ച സംഭവത്തിൽ പുതുപ്പാടി മണൽവയൽ എ.കെ.ടി.എം.എൽ.പി സ്‌കൂളിലെ അദ്ധ്യാപിക ബിജിയെ സസ്പെൻഡ് ചെയ്തു.
നാലു വയസ്സുകാരൻ തൻവീർ അസ്ലം കോഴിക്കോട്ടെ സ്വകാര്യ നേത്രരോഗ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ആശുപത്രിയിലെത്തിച്ച് വൈകാതെ തന്നെ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേനാക്കിയിരുന്നു.
അപകടത്തിൽ ഇടതുകണ്ണിന് തിമിരബാധയുണ്ടായിരിക്കെ, ഇതു നീക്കിയാലെ ഞരമ്പുകൾ പ്രവർത്തനക്ഷമമാണോയെന്ന് മനസ്സിലാവൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതു കാരണം ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയായെന്ന് രക്ഷിതാക്കൾ ആരോപിക്കുന്നു.ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുമ്പാണ് അസ്ലമിന്റെ കണ്ണിൽ മുറിവേറ്റത്. ഉമ്മ വീട്ടിൽ നിന്നെത്തിയ ശേഷം രണ്ടു മണിയോടെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
സ്കൂളിൽ യാദൃച്ഛികമായി എത്തിയ അസ്ലമിന്റെ വല്ല്യുമ്മ വിളിച്ചതോടെയാണ് വീട്ടിൽ വിവരമറിയുന്നതു തന്നെ. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ശേഷം മാത്രമാണ് പ്രധാനാദ്ധ്യാപകൻ സംഭവമറിഞ്ഞത്.