സാൻഫ്രാൻസിസ്കോ: മസ്കുലർ ഡിസ്ട്രോഫി ബാധിച്ച് വീൽചെയർ ഉപയോഗിക്കുന്ന ട്വിറ്റർ ജീവനക്കാരനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് ഇലോൺ മസ്‌ക്. ഹരാള്‍ദുര്‍ തോര്‍ലീഫ്സണ്‍ തന്റെ വൈകല്യത്തെ 'യഥാര്‍ത്ഥ ജോലി ചെയ്യാതിരിക്കാന്‍' ഒരു 'ഒരു ഒഴികഴിവായി' ഉപയോഗിച്ചതായി മസ്‌ക് ആരോപിച്ചിരുന്നു.
3 ദിവസമായി ഓഫിസ് നെറ്റ്‌വർക്കിൽ ലോഗിൻ ചെയ്യാനാകാതെ വന്നപ്പോഴാണ് ഹാരൾദുർ തോളീഫ്സൺ എന്ന ട്വിറ്റർ ജീവനക്കാരൻ സിഇഒ ഇലോൺ മസ്കിനോട് തന്നെ പിരിച്ചുവിട്ടതാണോ എന്നു ചോദിച്ചത്. കഴിഞ്ഞ 4 മാസമായി ഒരു ജോലിയും ചെയ്യാത്ത തന്നെയൊക്കെ പിന്നെന്തു ചെയ്യണം എന്ന മട്ടിലായിരുന്നു മസ്കിന്റെ പ്രതികരണം.
ഇതോടെ, ട്വിറ്ററിൽ താൻ ചെയ്തുകൊണ്ടിരുന്ന ജോലി എന്താണെന്ന് തോളീഫ്സൺ മസ്കിനു വിശദീകരിച്ചു. ട്വിറ്ററിന് 5 ലക്ഷം ഡോളറിന്റെ നേട്ടമുണ്ടാക്കിയ യുവെനോ എന്ന കമ്പനിയെ ഏറ്റെടുത്തപ്പോഴാണ് അതിന്റെ സിഇഒ ആയ തോളീഫ്സൺ ട്വിറ്റർ ജീവനക്കാരനായത്. അദ്ദേഹം ആരാണെന്നു മനസ്സിലാക്കിയതോടെ മസ്ക് അധിക്ഷേപം അവസാനിച്ച് മാപ്പു പറയുകയും അദ്ദേഹം ട്വിറ്ററിൽ തുടരുന്നത് പരിഗണിക്കുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, അമ്മയുടെ പേരിൽ ഒരു റസ്റ്ററന്റ് തുടങ്ങാനാണ് പദ്ധതിയെന്ന് തോളീഫ്സൺ വ്യക്തമാക്കി.
മസ്കുലർ ഡിസ്ട്രോഫി ബാധിതനായ തോളീഫ്സൺ വീൽചെയറിലാണ് കഴിയുന്നത്. ശാരീരിക പരിമിതികൾ ചൂണ്ടിക്കാട്ടി തോളീഫ്സൺ ജോലി ഉഴപ്പുകയായിരുന്നെന്നായിരുന്നു മസ്കിന്റെ ആരോപണം. ആശയവിനിമയ സംവിധാനങ്ങളൊന്നും ഇല്ലാത്ത ട്വിറ്ററിൽ ഒരു ജീവനക്കാരന് തന്റെ കാര്യങ്ങൾ അറിയാൻ ട്വിറ്ററിനെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്. രണ്ടു ഘട്ടമായി 5500 ജീവനക്കാരെയാണ് മസ്ക് ട്വിറ്ററിൽനിന്ന് പിരിച്ചുവിട്ടത്.