കൊച്ചി: കേരളത്തിൽ നിന്നുള്ള സീനിയർ ലിവിംഗ് ഫെസിലിറ്റിയായ സീസൺ ടു ലിവിങ് അടുത്ത 10 വർഷത്തിനുള്ളിൽ 10,000 മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നു. മഹാമാരിക്കാലത്ത് മാനസിക പിരിമുറുക്കവും ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനെകുറിച്ചുള്ള ആശങ്കകളും ഇല്ലാതെ മുതിർന്ന പൗരൻമാർക്ക് താമസ സൗകര്യങ്ങളും സംരക്ഷണ സംവിധാനങ്ങളും നൽകുന്ന സ്ഥാപനങ്ങൾക്കുള്ള പ്രസക്തി രാജ്യത്ത് വർദ്ധിച്ചുവരുകയാണ്.
ആരോഗ്യ സേവനങ്ങൾ മെച്ചപ്പെട്ടതോടെ ലോകമെങ്ങും ആയുർ ദൈർഘ്യം ഏറുകയും മുതിർന്ന പൗരൻമാരുടെ ജനസംഖ്യ വർധിക്കുകയും ചെയ്തിട്ടുണ്ട്. 2050 ആകുമ്പോഴേയ്ക്ക് ആറു പേരിൽ ഒരാൾ വീതം 65 വയസിനു മുകളിലുളളവരായിരിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭ റിപോർട്ടു ചെയ്തിട്ടുള്ളത്. ഇന്ത്യയിൽ മുതിർന്ന പൗരൻമാരുടെ കാര്യത്തിൽ 20 ശതമാനം വളർച്ചയാകും ഉണ്ടാകുക. അണു കുടുംബങ്ങൾ വർധിക്കുകയും യുവാക്കൾ വിദേശങ്ങളിലേക്കു കുടിയേറുകയും ചെയ്യുന്ന പ്രവണത കൂടിയാകുമ്പോൾ മുതിർന്ന പൗരൻമാർക്കു പിന്തുണ നൽകാൻ സഹായികളില്ലാത്ത സ്ഥിതിയുമാകും. ഇങ്ങനെ മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതിൻറെ പ്രസക്തി ഏറിവരികയാണ്.
മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള പ്രത്യേകമായ സൗകര്യങ്ങളും ആരോഗ്യ സേവനങ്ങളും ഏറ്റവും ഉന്നതമായ നിലയിൽ ലഭ്യമാക്കുന്ന സീസൺ ടു ലിവിങ് അവരുടെ ജീവിതത്തിനു മാന്യതയും സൗകര്യങ്ങളും നൽകുക കൂടിയാണു ചെയ്യുന്നത്. കേരളവും ബെംഗളൂരുവുമാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകൾ. അടുത്ത പത്തുവർഷത്തിനുള്ളിൽ കുറഞ്ഞത് 10,000 പേർക്കെങ്കിലും സൗകര്യങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിടുന്നുണ്ട്. രാജ്യത്തെ എല്ലാ മെട്രോ നഗരങ്ങളിലും സൗകര്യങ്ങൾ വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.
മുതിർന്ന പൗരൻമാരുടെ പ്രത്യേകമായ ആവശ്യങ്ങൾ കണ്ടറിഞ്ഞുള്ള സമഗ്രമായ കമ്യൂണിറ്റി ഹൗസിങ് സൗകര്യങ്ങളിലൂടെ റിട്ടയർമെൻറില്ലാത്ത ജീവിതമെന്ന ആശയത്തിൽ വിശ്വസിച്ചു കൊണ്ടാണ് സീസൺ ടു ലിവിങ് മുന്നോട്ടു പോകുന്നത്. താമസക്കാർക്ക് ആവശ്യമായി വന്നേക്കാവുന്ന എല്ലാ സഹായങ്ങളും ഏറ്റവും സുരക്ഷിതമായ രീതിയിൽ ലഭ്യമാക്കാനാണ് ശ്രമിച്ചു വരുന്നത്. ഹോം നഴ്സിങ് ജീവനക്കാരുടെ കാര്യത്തിലും ആരോഗ്യ കാര്യങ്ങളിലും കമ്യൂണിറ്റിക്ക് പുറത്തു താമസിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ടവരുമായി സുരക്ഷിതമായി ഇടപഴകുന്ന കാര്യത്തിലും ദൈനംദിന ആവശ്യങ്ങൾക്കായി 24 മണിക്കൂറും പൊതുവായ സഹായം എത്തിക്കുന്ന കാര്യത്തിലുമെല്ലാം ഇതു ദൃശ്യമാണ്.
കോവിഡ് കാലത്ത് നിരവധി വെല്ലുവിളികൾ നേരിടുന്ന സമൂഹത്തിനാണ് തങ്ങൾ സേവനം നൽകുന്നതെന്നും അതു കൊണ്ടു തന്നെ ഓരോ ഘട്ടത്തിലും അവരുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുകയായിരുന്നു എന്നും സീസൺ ടു ലിവിങ്ങിൻറെ മാതൃ സ്ഥാപനമായ എസ്പി ലൈഫ്കെയർ സിഒഒ അഞ്ജലി നായർ പറഞ്ഞു. പരമാവധി സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലാണ് തങ്ങളുടെ ഹൗസിങ് സൗകര്യങ്ങൾ എന്നും അഞ്ജലി നായർ കൂട്ടിച്ചേർത്തു.