കൊച്ചി : നടി ലീന മരിയ പോളിന്റെ ബ്യൂട്ടിപാര്‍ലറിൽ വെടിവയ്പ് നടത്തിയ കേസിലെ പ്രതി രാജ്യാന്തര കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി ചോദ്യം ചെയ്തു. നിലവില്‍ പൂജാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുള്ള ബെംഗളൂരു പൊലീസിന്റെ അനുമതിയോടെ അവിടെയെത്തിയാണു ചോദ്യം ചെയ്തത്. ബ്യൂട്ടി പാര്‍ലറിലേക്കു വെടിവയ്ക്കാന്‍ യുവാക്കളെ നിയോഗിച്ചതു തന്റെ സംഘമാണെന്നു പ്രതി സമ്മതിച്ചതായാണു സൂചന. ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി വിവരമുണ്ട്.
നടിയും ബ്യൂട്ടിപാര്‍ലര്‍ ഉടമയുമായ ലീന മരിയ പോളിനെ ഫോണില്‍ ബന്ധപ്പെട്ടു പണം ആവശ്യപ്പെട്ട ശേഷം അത് ലഭിക്കാതെ വന്നപ്പോള്‍ 2018 ഡിസംബര്‍ 15നായിരുന്നു മുന്നറിയിപ്പെന്ന നിലയില്‍ വെടിവച്ചത്.
ആഫ്രിക്കയിലെ സെനഗലില്‍ രാജ്യാന്തര പൊലീസ് ഏജന്‍സികളുടെ പിടിയിലായ പൂജാരിയെ കഴിഞ്ഞയാഴ്ചയാണ് ഇന്ത്യയിലെത്തിച്ചത്. കര്‍ണാടകയിലെ വ്യവസായികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിവിധ കേസുകളിലെ പ്രതിയെന്ന നിലയിലാണ് ഇയാളെ കര്‍ണാടക പൊലീസിന് വിട്ടുനല്‍കിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതിയാണ് ലീന മരിയ പോൾ. ഇതുമായി ബന്ധപ്പെട്ട് കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ സിബിഐ പരിശോധന നടത്തിയിരുന്നു. കൊച്ചി കേന്ദ്രീകരിച്ചു നടത്തിയ ഹവാല ഇടപാടുകളിൽ ലീന മരിയ പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്ന ഘട്ടത്തിലാണു പണം ചോദിച്ചു രവി പൂജാരിയുടെ ഭീഷണിയുണ്ടായത്.
എൻഫോഴ്സ്മെന്റിന്റെ പരിശോധന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിൽ നടക്കുന്നതിനു മുൻപായിരുന്നു രവി പൂജാരിയുടെ സംഘത്തിന്റെ വെടിവയ്പ്.