കൂത്തുപ്പറമ്പ്: ഒന്നരവയസുകാരി മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത് .കേസില്‍ തലശ്ശേരി കോടതി ജീവനക്കാരനായ പിതാവ് കെപി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മകളെയെയും അമ്മ സോനയെയും ഷിജു പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. സോനയെ നാട്ടുകാർ രക്ഷിച്ചുവെങ്കിലും അൻവിത മരിച്ചു.
സാമ്പത്തിക പ്രയാസമുള്ളതിനാൽ ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയിരുന്നെന്നും ഇതിന്റെ പേരിൽ ഭാര്യ നിരന്തരം കുറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്തതിനാലാണു പുഴയിൽ തള്ളിയിട്ടു കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും ഷിജു പറഞ്ഞതായി പൊലീസ് പറയുന്നു.
ഭാര്യയെയും കുഞ്ഞിനെയും പുഴയിലേക്കു തള്ളിയിട്ടതാണെന്നു ഷിജു സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്വർണം പണയത്തിലായിരുന്ന കാര്യം സോനയും പൊലീസിനോടു പറഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഷിജുവിനെ തലശ്ശേരി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
കൊവിഡ് കാരണം പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രകുളത്തില്‍ ഷിജു ചാടിയത് ശ്രദ്ധയില്‍പ്പെട്ടവരാണ് വിവരം പൊലീസിനെ അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള ശ്രമമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.
നാട്ടുകാര്‍ ഇട്ടുകൊടുത്ത തെങ്ങോലയില്‍ പിടിച്ചാണ് ഷിജുവിനെ കരയ്ക്ക് എത്തിച്ചത്. മകളെയും ഭാര്യയേയും പുഴയിലേക്ക് തള്ളിയിട്ട ശേഷം ഇവിടെ നിന്നും ഓടി മറഞ്ഞ ഷിജുവിനെ മട്ടന്നൂരിൽ നിന്നാണ് കതിരൂര്‍ പൊലീസ് പിടികൂടിയത്.