കൊല്ലം : കൊല്ലത്ത് രക്തം ശര്‍ദ്ദിച്ച് മരിച്ച നാലുവയസ്സുകാരി ദിയയുടെ അച്ഛന്‍ മകളുടെ മരണവിവരം അറിഞ്ഞ് കുഴഞ്ഞു വീണ് ചികിത്സയില്‍ .മൊഴിയെടുക്കാൻ പറ്റുന്ന സാഹചര്യമല്ല ഇപ്പോഴുള്ളതെന്ന് പൊലീസ് വ്യക്തമാക്കുന്നു .അമ്മയുടെ മർദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കുഞ്ഞിന്‍റെ അമ്മ രമ്യയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
മരിച്ച ദിയയുടെ കാലിൽ രക്തം കട്ട പിടിച്ച പാടുകളുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. ഒരു ദിവസം മുമ്പ് അടി കൊണ്ടതിന്‍റെ പാടുകളല്ല കുട്ടിയുടെ ദേഹത്തുള്ളത്. ദിവസങ്ങൾ പഴക്കമുള്ള മുറിവുകളാണ് കുട്ടിയുടെ ദേഹത്തുണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ അവശനിലയിലായിരുന്ന കുട്ടി കഴക്കൂട്ടത്തെ ആശുപത്രിയിലെത്തിയപ്പോൾ രക്തം ഛർദ്ദിച്ചാണ് മരിച്ചത്.
കുട്ടിയുടെ ദേഹത്ത് മുറിവുകളുണ്ടെന്ന് അച്ഛന്‍റെ സഹോദരി ഷൈമ പറയുന്നു. പക്ഷേ കുട്ടിയെ രമ്യ നന്നായിത്തന്നെയാണ് നോക്കിയിരുന്നതെന്ന് അവർ പറയുന്നു. കുട്ടികളെ മർദ്ദിക്കാറില്ലെന്നാണ് തന്‍റെ അറിവെന്നും എന്താണിതിന്‍റെ സത്യാവസ്ഥയെന്ന് അറിയില്ലെന്ന് അവർ കരഞ്ഞുകൊണ്ട് പറയുന്നു. :
''എന്നെ വന്ന് ആശുപത്രിയിൽ വിളിച്ചു കൊണ്ടുപോയതാണ്. കാര്യമായി അസുഖമൊന്നുമില്ല. നീയൊന്ന് വരണമെന്ന് മാത്രമാണ് എന്‍റെ സഹോദരൻ പറഞ്ഞത്. കൊല്ലം പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചപ്പോൾ കുഞ്ഞ് തീരെ വയ്യാതെ കിടക്കുവാണ്. അവശനിലയിലാണ്. ദേഹത്ത് പാടുകളുണ്ടായിരുന്നു. അപ്പോൾ ഞാൻ അവളോട് ചോദിച്ചു, നീ കുഞ്ഞിനെ അടിച്ചോ ന്ന് ചോദിച്ചു. പനിയുണ്ടായിരുന്നതു കൊണ്ട് ഭക്ഷണം കഴിച്ചില്ലെന്ന് പറഞ്ഞ്, കമ്പ് കൊണ്ട് ഞാനടിച്ചു ചേച്ചീ എന്ന് അവള് എന്നോട് പറഞ്ഞു. ഞാനവളെ വഴക്കും പറഞ്ഞു. നീ എന്തിനാ അങ്ങനെ അവളെ അടിച്ചത്? അവൾക്ക് വേണമെങ്കിൽ കഴിക്കില്ലേ എന്ന് ഞാൻ ചോദിച്ചു'', കരഞ്ഞുകൊണ്ട് ഷൈമ പറയുന്നു.
''നല്ല പനിയുണ്ടായിരുന്നു മോൾക്ക്. കൊല്ലം ശാരദാ ഹോസ്പിറ്റലിലാണ് കാണിച്ചത്. തീരെ വയ്യാതെ ആശുപത്രിയിൽ കാണിച്ച് അവിടെ കുട്ടിയെ ഒരു ദിവസം കിടത്തി വൈകിട്ട് ഡിസ്ചാർജ് ചെയ്യുകയും ചെയ്തതാണ്. പിന്നെ ചേച്ചിയുടെ വീട്ടിൽ കൊണ്ടുപോയി കിടത്തി, പിന്നെ അവിടെ നിന്ന് ചിറയ്ക്കലിലുള്ള സ്വന്തം വീട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോയി'', എന്ന് ഷൈമ.
''ഇന്ന് രാവിലെ കുഞ്ഞിനെ ഭക്ഷണം കഴിക്കാത്തതിന് അടിച്ചുവെന്നാണ് പറയുന്നത്. പക്ഷേ ഡോക്ടർമാർ പരിശോധിച്ച് പറയുന്നത് ഇന്ന് രാവിലെയല്ല, കുറേ ദിവസമായിട്ട് കുഞ്ഞിനെ അവള് അടിയ്ക്കുന്നുണ്ടെന്നാണ്. സത്യാവസ്ഥ ഞങ്ങൾക്ക് അറിയില്ല. കുഞ്ഞിന്‍റെ ദേഹത്ത് രണ്ട് മൂന്ന് പാടുണ്ട് തല്ലിയതിന്‍റെ. ഇത് കമ്പ് വച്ച് അടിച്ചതിന്‍റെ പാടാണ്'', എന്ന് ഷൈമ പറയുന്നു.
''അവളൊരു നഴ്‍സാണ്. നല്ല രീതിയിലാണ് അവള് കുഞ്ഞിനെ നോക്കിയിരുന്നത്. അങ്ങനെയല്ലാത്ത ഒരു പരാതിയും എനിക്ക് ഇത് വരെ അറിയില്ല. ഞങ്ങളോടൊക്കെ നന്നായിത്തന്നെയാ പെരുമാറിയിരുന്നത്'', എന്ന് ഷൈമ മാധ്യമങ്ങളോട് പറയുന്നു.