താമരശ്ശേരി: പീഡന കേസിൽ അറസ്റ്റിലായ കായിക അധ്യാപകനെതിരെ കൂടുതൽ പരാതികൾ പുറത്ത്. ഒരു കായിക താരത്തിൻ്റെ മാതാവിനെ ഫോണിൽ വിളിച്ച് അവരുടെ നഗ്ന ചിത്രങ്ങൾ എടുത്ത് വാട്ട്സ് അയച്ചു നൽകാൻ പറയുന്ന ശബ്ദ സന്ദേശവും, കുട്ടികളോട് പ്രണയസല്ലാപം നടത്തുന്നതുമായ ശബ്ദസന്ദേശങ്ങളാണ് പുറത്ത് വന്നത്.
അതേപോലെ പാലക്കാട് കല്ലടിക്കോടു നിന്നും കട്ടിപ്പാറയിൽ പരിശീലനത്തിന് എത്തിയ കായിക താരത്തോട് പ്രണയം നടിക്കുകയും, തൻ്റെ ഇംഗിതങ്ങൾക്ക് കീഴ്പ്പെപ്പെടുത്തുകയും ചെയ്തിരുന്നു. വിദ്യാർത്ഥിനിയുമായി അധ്യാപകൻ്റെ സഹായി നെല്ലിപ്പൊയിൽ സ്വദേശിനി നടത്തിയ ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്.
അധ്യാപകൻ വിദ്യാർത്ഥിനികളെ കൊണ്ട് തൻ്റെ ശരീരം മസാജ് ചെയ്യിപ്പിക്കാറുണ്ടായിരുന്നുവെന്ന് ഈ വിദ്യാർത്ഥിനി വെളിപ്പെടുത്തിയിരുന്നു. കട്ടിപ്പാറ ഹോളി ഫാമിലി സ്കൂളിലെ കായിക അധ്യാപനായ മിനീഷിന് എതിരെയാണ് കൂടുതൽ പരാതികൾ പുറത്ത് വന്നത്.
പരിശീലനത്തിന് വിട്ട ശേഷം വിദ്യാർത്ഥിനിയുടെ പെരുമാറ്റത്തിൽ മാറ്റം വന്നത് ശ്രദ്ധയിൽപ്പെട്ട മാതാവ് തന്ത്രപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയും, നേരിട്ട് ബോധ്യപ്പെടുന്നതിനായി ഹോസ്റ്റലിൽ വന്ന് താമസിക്കുകയും ചെയ്തിരുന്നു.
ഇടക്കിടെ വിദ്യാർത്ഥിനികളെ നെല്ലിപ്പൊയിലിൽ എത്തിക്കാറുണ്ടെന്ന് മനസ്സിലാക്കിയ മാതാവ് അധ്യാപകൻ്റെ സഹായിയായ സ്ത്രീയുമായി സൗഹൃദം സ്ഥാപിക്കുകയും അവിടെയെത്തി വീട്ടിൽ ഒരു നാൾ തങ്ങുകയും അവിടെ നടക്കുന്ന കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
ഇവർ വീട്ടിൽ എത്തുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ല, വീട്ടിൽ എത്തിയ സമയം അധ്യാപകനൊപ്പം ഏതാനും വിദ്യാർത്ഥിനികൾ ഒരു മുറിയിൽ ഉണ്ടായതായും ഇവരുടെ മകളടക്കമുള്ളവർ വീടിൻ്റെ പിന്നിലൂടെ പുറത്ത് കടന്നതായും, ഭാഗ്യത്തിനാണ് തൻ്റെ മാതാവ് രംഗങ്ങൾ കാണാതിരുന്നതെന്നും അധ്യാപകൻ്റെ സഹായിയായ സ്ത്രീയും കായിക താരമായ വിദ്യാർത്ഥിനിയും നടത്തുന്ന ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെട്ട മാതാവ് മകളെ വീട്ടിൽ എത്തിക്കുകയും പിന്നീട് പരിശീലനത്തിന് പോകുന്നത് വിലക്കുകയുമായിരുന്നു.എല്ലാ കാര്യങ്ങളും വിശദമായി എഴുതി, തെളിവുകൾ ചേർത്ത് സ്കൂളിൽ ഇവർ പരാതി നൽകുകയും ചെയ്തിരുന്നു.
വീട്ടുകാർ വിലക്കിയ കുട്ടിയെ തിരികെ എത്തിക്കാനായിട്ട് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാനും വീട്ടിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ ചോദിച്ചറിയാനുമാണ് സഹായിയായ സ്ത്രീ കുട്ടിയെ വിളിച്ചത്. നടുക്കുന്ന കാര്യങ്ങളെല്ലാം നെല്ലിപ്പൊയിൽ സ്വദേശിനിയായ സ്ത്രീയുടെ അറിവോടെയായിരുന്നുവെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. വിദ്യാർത്ഥിനിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുമെന്നാണ് വിവരം.