കൊല്ലം: അന്തരിച്ച മുൻമന്ത്രിയും, കേരള കോൺഗ്രസ് (ബി ) ചെയർമാനുമായിരുന്ന ആർ ബാലകൃഷ്ണപിള്ളയുടെ മൂത്ത മകൾ ഉഷാ മോഹൻദാസ് കോടതിയിൽ. ബാലകൃഷ്ണപിള്ള തയ്യാറാക്കിയ വിൽപ്പത്രം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉഷ കൊട്ടാരക്കര സബ് കോടതിയിൽ ഹർജി നൽകിയത്.
കേസിന്റെ രേഖകൾ ഹാജരാക്കാൻ കോടതി പത്ത് ദിവസത്തെ സമയം അനുവദിച്ചു. വിൽപ്പത്രത്തിലെ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നത് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വസ്തുക്കൾ ഭാഗം വെച്ചതിലും, വിൽപ്പത്രം തയ്യാറാക്കിയതിലും കള്ളക്കളി നടന്നിട്ടുണ്ടെന്നും ഉഷ ഹർജിയിൽ ആരോപിക്കുന്നു.
എംഎൽഎ ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും ഹർജിയിൽ ഉണ്ട്. 2020 ആഗസ്റ്റ് ഒൻപതിനാണ് പിള്ള മക്കൾക്കും, ചെറുമക്കൾക്കും, സ്വന്തം പേരിലുള്ള ചാരിറ്റബിൾ ട്രസ്റ്റിനുമായി സ്വത്തുക്കൾ വീതംവെച്ചത്. എന്നാൽ പിതാവിന്റെ സ്വത്തുക്കളിൽ ഒരു സെന്റ് ഭൂമി പോലും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉഷാ മോഹൻദാസ് ആരോപിക്കുന്നത്. വിഷയത്തിൽ സിപിഎം നേതൃത്വത്തെയും ഉഷ സമീപിച്ചിരുന്നു.