തിരുവനന്തപുരം : മൂന്ന് തലമുറ ഒന്നിച്ച് സാക്ഷരത പരീക്ഷ എഴുതി. തിരുവനന്തപുരം കണ്ണമ്മൂല പുത്തൻപാലം കമ്യൂണിറ്റി ഹാളാണ് അപൂർവ്വ കാഴ്ച ഒരുക്കിയത്. കണ്ണമ്മൂല സ്വദേശിയായ പാറുവും മകൾ രാഗിണിയും കൊച്ചുമകൾ റാണിയുമാണ് ഒന്നിച്ച് പരീക്ഷ എഴുതിയത്.
കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങൾ കാരണം സ്കൂളിൽ പോകാൻ കഴിയാത്തവരാണ് മൂന്ന് പേരും. നിരക്ഷരരെ കണ്ടെത്തി പഠിപ്പിക്കാനുള്ള സാക്ഷരത മിഷന്റെ അക്ഷരശ്രീ പദ്ധതിയിൽ ചേർന്ന് പഠിക്കാൻ പാറുവും മകൾ രാഗിണിയും കൊച്ചുമകൾ റാണിയും തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരം നഗരസഭയിലെ 23 വാർഡുകളിലായി നടത്തിയ പരീക്ഷയിൽ ഇവരും പങ്കാളികളായി.
പ്രതീക്ഷയോടെയാണ് 80 വയസ് കഴിഞ്ഞ പാറു പരീക്ഷയ്ക്കെത്തിയത്. ഇപ്പോൾ ബസിന്റെ ബോർഡൊക്കെ സ്വയം വായിക്കാമെന്ന ആത്മവിശ്വാസവുമുണ്ട് പാറുവിന്.പാറുവിന്റെ മകൾ രാഗിണി രണ്ടാം ക്ലാസുവരെ പഠിച്ചിട്ടുണ്ട്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പാറുവിന് മറ്റൊരു കുഞ്ഞ് കൂടി ഉണ്ടായി.
പാറു കൂലി പണിയ്ക്ക് പോകുന്നതിനാൽ കുഞ്ഞിനെ നോക്കാൻ ആരും ഇല്ല. ഇതോടെ രണ്ടാം ക്ലാസുകാരിയായ രാഗിണി പഠനം ഉപേക്ഷിച്ച് അനുജനെ നോക്കി. അമ്മുമ്മ പാറുവിനെ പോലെ കൊച്ചുമകൾ റാണിയും സ്കൂളിൽ പോയിട്ടില്ല.