കോട്ടയം: സിസ്റ്റര്‍ അഭയയ്ക്ക് നീതിലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അഭയയുടെ അധ്യാപികയും കേസിലെ സാക്ഷിയുമായ ത്രേസ്യാമ്മ. അഭയയുടേത് ആത്മഹത്യയെന്ന ലോക്കല്‍ പൊലീസിന്‍റെ കണ്ടെത്തല്‍ തള്ളുന്ന ത്രേസ്യാമ്മ മൊഴിനല്‍കാതിരിക്കാന്‍ ഭീഷണികള്‍ നേരിട്ടതായി വെളിപ്പെടുത്തുന്നു. അഭയയുടെ മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായും ത്രേസ്യാമ്മ വെളിപ്പെടുത്തി.
ബിസിഎം കോളജിലെ മലയാളം അധ്യാപികയായിരുന്നു പ്രഫസര്‍ ത്രേസ്യാമ്മ. സിസ്റ്റര്‍ അഭയ ടീച്ചറുടെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാള്‍. അഭയയുടെ മരണം അറിഞ്ഞ് കോണ്‍വന്‍റില്‍ ആദ്യം ഓടിയെത്തിയവരുടെ കൂട്ടത്തില്‍ ടീച്ചറുമുണ്ട്. ഫാ. ജോസ് പുതൃക്കയിലും ഇതേസമയം കോണ്‍വന്‍റിലുണ്ടായിരുന്നതായി ടീച്ചര്‍ ഓര്‍ക്കുന്നു.
അഭയയുടേത് കൊലപാതകമെന്ന് ടീച്ചര്‍ ഉറച്ചുവിശ്വസിക്കുന്നു. 133 സാക്ഷികളുണ്ടായിരുന്ന കേസിലെ ഭൂരിഭാഗം പേരും മൊഴിമാറ്റിയപ്പോള്‍ ത്രേസ്യാമ്മ സഹപ്രവര്‍ത്തകര്‍ കൂടിയായ പ്രതികള്‍ക്കെതിരായ മൊഴിയില്‍ ഉറച്ചു നിന്നു.
ഭീഷണികള്‍ പലവിധമുണ്ടായെങ്കിലും പിന്‍മാറിയില്ല. ജോലിയില്‍ നിന്ന് വിരമിച്ച ത്രേസ്യാമ്മ കോട്ടയം മാഞ്ഞൂരിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയാണ്.