തൃശ്ശൂർ: ക്രൈസ്തവ വിശ്വാസികൾ കൊവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപതയുടെ നിർദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സർക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്നത്.
ഒല്ലൂർ പള്ളിയുടെ ഫേസ്ബുക്ക് പേജിലാണ് തൃശൂർ അതിരൂപതയുടെ സർക്കുലർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ദഹിപ്പിക്കുന്ന മൃതദേഹത്തിന്റെ ഭൗതികാവശിഷ്ടം പിന്നീട് സെമിത്തേരിയിലെത്തിക്കണമെന്നും കൊവിഡിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞിട്ടുണ്ട്. എല്ലാ പള്ളികൾക്കും അതിരൂപത സർക്കുലർ അയച്ചിട്ടുണ്ട്.