ചേർപ്പ് : തനിച്ചു താമസിക്കുന്ന വയോധികയുടെ വീട്ടിൽ നിന്ന് 52 പവൻ സ്വർണവും വജ്രമോതിരവും 12,000 രൂപയും കവർന്ന ഹോം നഴ്സ് അറസ്റ്റിൽ. കൊട്ടാരക്കര തേവലംപാറ പാലത്തുംതലയ്ക്കൽ സൂസൻ ആന്റണി (45) ആണ് അറസ്റ്റിലായത്. പാലയ്ക്കൽ കൈതക്കോടൻ ലോനപ്പന്റെ ഭാര്യ എൽസിയുടെ (63) വീട്ടിലാണ് മോഷണം നടന്നത്.
ആഭരണങ്ങൾക്ക് 14 ലക്ഷം രൂപ മൂല്യം വരും. എൽസിയെ പരിചരിക്കാൻ രണ്ടര വർഷമായി ഒപ്പം താമസിക്കുകയായിരുന്നു സൂസനെന്നു പൊലീസ് പറഞ്ഞു. എൽസിയുടെ മൂന്നു മക്കളും കേരളത്തിനു പുറത്താണു ജോലിചെയ്യുന്നത്.
ലോനപ്പന്റെ മരണശേഷം എൽസിയെ പരിചരിക്കാൻ കോട്ടയത്തെ ഏജൻസി വഴിയാണ് ഹോം നഴ്സിനെ ഏർപ്പാടാക്കിയത്. എൽസി ആഭരണങ്ങളും പണവും അലമാരയിൽ സൂക്ഷിക്കുന്ന വിവരം സൂസൻ അറിഞ്ഞിരുന്നു. മുംബൈയിൽ കഴിയുന്ന മകളുടെ അടുത്തേക്കു പോകാൻ കഴിഞ്ഞ നാലിന് എൽസി ഒരുക്കം നടത്തിയിരുന്നു.
പോകുന്നതിനു തലേന്ന് സൂസനെ വീട്ടിലേക്കു വിടുകയും ചെയ്തു. സൂസൻ പോയ ശേഷം എൽസി മുംബൈയിലേക്കു യാത്ര പുറപ്പെടുന്നതിനു മുൻപ് അലമാര പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ കാണാനില്ലെന്നു മനസിലായത്.
തുടർന്നു പൊലീസിനു പരാതി നൽകി. എസ്ഐ എസ്.ആർ. സനീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടാരക്കരയിലെ വീട്ടിൽ നിന്നാണ് സൂസനെ പിടികൂടിയത്. പത്തു പവനൊഴികെ മറ്റ് ആഭരണങ്ങളെല്ലാം പണയം വച്ചതായി സൂസൻ പൊലീസിനോടു പറഞ്ഞു. 10 പവൻ വീട്ടിൽ നിന്നു കണ്ടെടുത്തു.