പാലക്കാട് ∙ എകെജിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തില്‍ നിലപാട് മയപ്പെടുത്തി യുവ കോണ്‍ഗ്രസ് നേതാവ് വി.ടി. ബൽറാം എംഎൽഎ. സിപിഎം പ്രവർത്തകരുടെ സമാനതരത്തിലുള്ള പ്രചാരണങ്ങൾക്ക് നൽകിയ മറുപടിയാണതെന്നും അത് ഏറ്റവും ഉദാത്തമാണെന്ന് അവകാശപ്പെടുന്നില്ലെന്നുമായിരുന്നു ബാലറാമിന്‍റെ പ്രതികരണം .
ആ വാക്കുകൾ ഒരിടത്തും ഇനി ആവർത്തിക്കാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഈ നിലയില്‍ ആ വിവാദം മുന്നോട്ടുകൊണ്ടുപോകാനും താൽപര്യമില്ലെന്ന് ബൽറാം പറഞ്ഞു. അതേസമയം, സിപിഎമ്മിന്‍റെ ഗുണ്ടായിസത്തെ ചെറുക്കാനുള്ള കരുത്ത് തനിക്കും പാര്‍ട്ടിക്കും ഉണ്ടെന്നും ബല്‍റാം വ്യക്തമാക്കി.
തൃത്താലയ്ക്കു സമീപം കൂറ്റനാട്ട് സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിന് തൊട്ടുപിന്നാലെ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബല്‍റാം നിലപാട് വ്യക്തമാക്കിയത്.
ബൽറാമിന്‍റെ പ്രസംഗം :
https://www.facebook.com/inccyberforce2/videos/1445747415533942/
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് എന്‍റെ അഭിപ്രായത്തോട് യോജിക്കാം. ചിലര്‍ക്ക് വിയോജിപ്പും ഉണ്ടാകാം. അങ്ങനെയൊരു അഭിപ്രായം പറയാന്‍ ഉണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാം.
കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ അവർ നിരന്തരം വ്യക്തിഹത്യകള്‍ തുടരുകയാണ്. കുട്ടിസഖാക്കള്‍ മുതല്‍ സൈബര്‍ പോരാളികള്‍ വരെ അതിൽ ഭാഗഭാക്കാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി വരെ നിരന്തരം ആക്ഷേപങ്ങള്‍ ചൊരിയുകയാണ്. നെഹ്റു കുടുംബവും 10 വർഷം രാജ്യത്തെ നയിച്ച മന്‍മോഹന്‍ സിങ്ങും അതിന് ഇരയാകുന്നു.
ഇപ്പോള്‍ നമ്മള്‍ നേരിട്ട് കാണുന്ന ഒരു പാവങ്ങളുടെ പടത്തലവന്‍ ഉണ്ടെങ്കില്‍ അത് ഉമ്മന്‍ചാണ്ടിയാണ്. അദ്ദേഹം പോലും അതി നികൃഷ്ടമായി വ്യക്തിഹത്യയ്ക്ക് ഇരയാവുകയാണ്. ഈ നിരന്തര ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് മനസ്സിലാകുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്തു എന്നേയുള്ളൂ.
ആ നിലയില്‍ അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. നമുക്കും ആ ഭാഷ വശമുണ്ടെന്ന് നേരിയ നിലയില്‍ ഓര്‍മിപ്പിച്ചു എന്നുമാത്രം.
എന്നെ തിരഞ്ഞെടുത്ത ജനങ്ങള്‍ക്ക്, പാര്‍ട്ടിക്ക് ഒക്കെ എനിക്ക് നിര്‍ദേശങ്ങള്‍ നല്‍കാം. പക്ഷേ സിപിഎമ്മിന്‍റെ ഗുണ്ടായിസത്തെ പേടിച്ച് പിന്‍മാറില്ല. ഒറ്റക്കെട്ടായി നമ്മൾ മുന്നോട്ടുപോകും. ജനാധിപത്യത്തിന്‍റെ പാതയില്‍ അവരുടെ ആക്രമണത്തെ ചെറുക്കാന്‍ നമുക്കു കഴിയും. തൃത്താലയില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ തുടങ്ങിയ അസഹിഷ്ണുതയാണ് ഇത്.
ഇത് വകവെച്ചുകൊടുക്കാന്‍ തയാറല്ല. കേരളത്തിന്‍റെ പൊതുസമൂഹം തൃത്താലയിലേക്ക് കണ്ണും കാതും തുറന്ന് നോക്കിയിരിക്കുകയാണ്. അതുകൊണ്ട് കരുതലോടെ നീങ്ങണം. സിപിഎമ്മിനെയും ഗോപാലസേനയെയും ജനാധിപത്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ തികച്ചും സമാധാനപരമായി പ്രതികരിക്കണം