തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ - സീ വോട്ടർ സർവേ ഫലം. ഇടതുപക്ഷം 77 സീറ്റിൽ വിജയിച്ച് അധികാരം നേടും. അതേസമയം യുഡിഎഫ് 62 സീറ്റുമായി നിലവിലെ നില മെച്ചപ്പെടുത്തും. ബിജെപിക്ക് ഒരു സീറ്റ് ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.
എല്‍ഡിഎഫിന് 42.4 ശതമാനം വോട്ട് ലഭിക്കും. 2016 ൽ 43.5 ശതമാനം വോട്ടാണ് മുന്നണിക്ക് ലഭിച്ചിരുന്നത്. യുഡിഎഫിന് 38.6 ശതമാനം വോട്ടാവും ലഭിക്കുക. ബിജെപിക്ക് 16.4 ശതമാനം വോട്ട് ലഭിക്കും. പശ്ചിമ ബംഗാളിൽ ശക്തമായ മത്സരം നടക്കുമെങ്കിലും തൃണമൂൽ കോൺഗ്രസ് തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്ന സർവേ, മമത ബാനർജിക്ക് നേരിയ മുൻതൂക്കമാണ് ഉണ്ടാവുകയെന്നും പറയുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെ-കോണ്‍ഗ്രസ്-ഇടതു സഖ്യം അധികാരത്തിലെത്തുമെന്നും അസമിലും പുതുച്ചേരിയിലും എന്‍ഡിഎ അധികാരത്തിലെത്തുമെന്നും സർവേ പ്രവചിക്കുന്നു.