തിരൂർ : മലപ്പുറം തിരൂരിൽ ഒൻപതു വർഷത്തിനിടെ ആറു കുട്ടികള്‍ മരിച്ച സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. കുട്ടികള്‍ക്ക് ജനിതകപ്രശ്നങ്ങളെന്ന് ആദ്യം ചികിത്സിച്ച ഡോ. നൗഷാദ് പറഞ്ഞു. ജനിതക പ്രശ്നങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ അവസ്ഥയാണ് 'സിഡ്സ്'(സഡൻ ഡെത്ത് ഇൻഫന്റ് സിൻഡ്രോം). ഇതാകാം മരണകാരണമെന്നും ഡോക്ടർ പറഞ്ഞു. ഇതേ തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്ക്ക് അയച്ചതെന്നും ഡോ.നൗഷാദ് പറഞ്ഞു.
‘ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യുഎസ്സിലൊക്കെയാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ഉറക്കത്തിലാണ് കൂടുതലായും ഇത് വന്ന് കുഞ്ഞുങ്ങൾ മരിക്കുന്നത്. തിരൂരിലെ രണ്ടു കുട്ടികളെ താൻ കണ്ടിട്ടുണ്ട്. നാലര വയസ്സുള്ള കുട്ടിയും അതിന് മുൻപുള്ള കുഞ്ഞും.
ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് തന്റെയടുക്കൽ കൊണ്ടുവന്നത്. മരണത്തിൽ ഒരു കാരണവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിഡ്സിൽ സാധാരണ ഗതിയിൽ ഒരു വയസ്സിനു താഴെയാണ് സംഭവിക്കുന്നത്. നാലര വയസ്സുവരെ ഒരു കുട്ടി ജീവിച്ചത് ഒരു പക്ഷം ഭാഗ്യം കൊണ്ടാകാം. ജനിതക രോഗങ്ങൾ പോസ്റ്റുമോർട്ടത്തിലൂടെ കൃത്യമായി കണ്ടെത്താൻ കഴിയില്ല.’–ഡോക്ടർ പറഞ്ഞു.